തൃശൂർ: ഇന്ത്യൻ അത്ലറ്റിക്സിന്റെ പര്യായമായ പറക്കും സിംഗ്, സാക്ഷാൽ മിൽഖാസിംഗിനെ ഓടി തോൽപ്പിച്ച ഒരു മലയാളിയുണ്ട്. സിംഗിന്റെ സ്വന്തം 'മുയൽക്കുട്ടി"!. തൃശൂർ പാവറട്ടി ഒലേക്കേങ്കിൽ ഒ.കെ ആന്റണിയാണ് ആ ചരിത്രത്തിന്റെ ഉടമ. അമ്പതുകളുടെ മദ്ധ്യപാദത്തിൽ( 1952-56 ) കരസേനയിലെ സ്റ്റേഷൻ മീറ്റിൽ നാനൂറ് മീറ്ററിൽ ഇതിഹാസത്തെ തോൽപ്പിച്ച ആന്റണിയുടെ സ്വർണത്തിളക്കത്തിന്റെ തെളിവായ ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രം അദ്ദേഹത്തിന്റെ ബന്ധുക്കളുടെ കൈയിൽ ഇപ്പോഴുമുണ്ട്. മീറ്റിലെ മെഡൽദാന ചടങ്ങാണ് ആ ചരിത്ര സാക്ഷി. ചിത്രത്തിൽ വെള്ളി മെഡലുമായി നിൽക്കുന്നത് മദ്ധ്യദൂര ഓട്ടത്തിൽ രാജ്യത്തെ മികച്ച താരമായിരുന്ന മഖൻ സിംഗ്. വെങ്കലത്തിന്റെ ഉടമ മിൽഖാസിംഗും.
ഓർഡിനൻസ് കോറിലായിരുന്നു ആന്റണിയുടെ ജോലി. മിൽഖ കരസേനയുടെ ഇ.എം.ഇ വിഭാഗത്തിലും. 'താങ്കൾ മുയൽക്കുട്ടിയാണ്" എന്നാണ് തന്നെക്കുറിച്ച് മിൽഖ അഭിമാനത്തോടെ പറഞ്ഞിരുന്നതെന്ന് ആന്റണി മുൻപ് അഭിമുഖങ്ങളിൽ പങ്കുവച്ചിരുന്നു.
രോഗത്തിൽ ഓടിത്തളർന്നു
യൗവനത്തിലേ പിടികൂടിയ ഗുരുതര ശ്വാസകോശ രോഗം ആന്റണിയിലെ ഓട്ടക്കാരനെ തളർത്തി. തുടർന്ന് ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനായില്ല. ഓണററി ക്യാപ്ടനായാണ് ആന്റണി വിരമിച്ചത്. മരണത്തിന് മുമ്പാണ് ആന്റണി സുഹൃത്തിന്റെ കൈയിൽ പഴയ ആൽബം നൽകിയത്.
അമല കാൻസർ റിസർച്ച് സെന്ററിലെ ബഥനിഗ്രാമിൽ ഭാര്യയുമായി വിശ്രമജീവിതം തുടങ്ങി. സമ്പാദ്യം മുഴുവൻ നിർദ്ധന പെൺകുട്ടികളുടെ വിവാഹത്തിനും ഭക്ഷണത്തിനും നൽകി. ജീവകാരുണ്യ പ്രവർത്തനത്തിനല്ലാതെ ഒരു രൂപ പോലും കൈയിൽ സൂക്ഷിക്കാതെ മൂന്ന് വർഷം മുമ്പ് 89-ാം വയസിൽ ആന്റണി ഓർമ്മയായി. അതിനു മുമ്പ് ഭാര്യയും വിട പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |