തിരുവനന്തപുരം: മിൽമ പാലിന് വില കൂട്ടേണ്ടെന്നും ഉത്പാദനച്ചെലവിലുണ്ടാകുന്ന വർദ്ധനയിൽ വലയുന്ന ക്ഷീരകർഷകരെ സഹായിക്കാൻ മിൽമയുടെയും കേരള ഫീഡ്സിന്റെയും കാലിത്തീറ്റവില വർദ്ധിപ്പിക്കേണ്ടെന്നും തീരുമാനം. ക്ഷീര വ്യവസായം നഷ്ടത്തിലേക്ക് പോകുന്നത് തടയാനുള്ള പരിഹാരമാർഗ്ഗങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി ജെ. ചിഞ്ചുറാണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അടുത്ത ഏപ്രിൽ വരെ കാലിത്തീറ്റയ്ക്ക് വില വർദ്ധിപ്പിക്കില്ലെന്നും ധാരണയായി. പാലിന് രാജ്യത്ത് ഏറ്റവും കൂടുതൽ വില കേരളത്തിലായതിനാലാണ് വില വർദ്ധിപ്പിക്കാതെ മറ്റു നടപടികളിലൂടെ കർഷകർക്ക് സഹായം നൽകാൻ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു.
മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ, മേഖലാക്ഷീരോത്പാദക യൂണിയനുകൾ, തദ്ദേശസ്വയംഭരണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ വിവിധ പദ്ധതികൾക്കായി നീക്കിവച്ചിട്ടുള്ള ഫണ്ട് ഏകോപിപ്പിച്ച് ഗുണമേന്മയുള്ള പാലിന് നിശ്ചിത തുക അധിക വിലയായി എല്ലാ മാസവും 10-ാം തീയതിക്ക് മുമ്പായി കർഷകർക്ക് നൽകും. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്‌ഫർ സംവിധാനം വഴിയാണ് ലഭ്യമാക്കുക. ജൂണിന് മുമ്പ് പദ്ധതി നടപ്പാക്കും.
ക്ഷീരകർഷകരെ കിസാൻ ക്രെഡിറ്റ് കാർഡിന്റെ പരിധിയിൽ ഉൾപ്പെടുത്തി നാലുശതമാനം പലിശയ്ക്ക് പ്രവർത്തന മൂലധനം ലഭ്യമാക്കാൻ ബാങ്കുതല യോഗം വിളിക്കും. മിൽമയുടെ മാർക്കറ്റിംഗ് സംവിധാനം ശക്തിപ്പെടുത്തി കൂടുതൽ ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കി അതിലൂടെ ലഭിക്കുന്ന ലാഭവിഹിതം കർഷകർക്ക് നൽകും.
മിൽമ ഫെഡറേഷൻ ചെയർമാൻ കെ.എസ്. മണി, തിരുവനന്തപുരം മേഖലാ അഡ്മിനിസ്‌ട്രേറ്റീവ് കൺവീനർ എൻ. ഭാസുരാംഗൻ, എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത്, മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ, ക്ഷീരവികസനവകുപ്പ് എം.ഡി സുയോഗ് പാട്ടീൽ, ക്ഷീരവികസന ഡയറക്ടർ വി.പി. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |