തിരുവനന്തപുരം: ടി.പി കേസ് പ്രതികൾക്ക് ഇളവ് നൽകുമെന്നത് ഒരുഘട്ടത്തിലും സർക്കാർ ആലോചിക്കാത്ത കാര്യമാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഇത്തരം നടപടികൾ എങ്ങനെ ഉണ്ടായെന്ന് അന്വേഷിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാർ ശമ്പളം പറ്റിയിട്ട് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി ആരെങ്കിലും ജോലി ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കും. ജയിൽ സൂപ്രണ്ട് പൊലീസ് റിപ്പോർട്ട് തേടിയത് നിഷ്‌കളങ്കമായി കാണാനാകില്ല.
ടി.പി കേസ് പ്രതികളുടെ പേരിൽ വ്യാജ പ്രചാരണത്തിലൂടെ രാഷ്‌ട്രീയലാഭമാണ് പ്രതിപക്ഷ ലക്ഷ്യം.
പ്രതികൾക്ക് ശിക്ഷായിളവിന് സർക്കാർ ശ്രമിക്കുന്നെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് ഉന്നയിച്ച സബ്‌മിഷൻ ഇതിന് ഉദാഹരണമാണ്. സർക്കാർ ആലോചിക്കാത്ത കാര്യം, ചെയ്യാൻ പോകുന്നു എന്ന് ആദ്യം പ്രചരിപ്പിച്ചു. സർക്കാർ വ്യക്തത വരുത്തിയിട്ടും അത് നിയമസഭയിൽ ഉന്നയിച്ചു. തെറ്റാണെന്ന് അറിഞ്ഞാലും അത് തിരുത്താതിരിക്കുക. ഇതാണ് തുടർച്ചയായി പ്രതിപക്ഷം ചെയ്‌തുകൊണ്ടിരിക്കുന്നത്.
ശിക്ഷായിളവിന്റെ കാര്യം പരിഗണിക്കുന്നില്ലെന്ന് സഭയ്ക്ക് അകത്തും പുറത്തും വ്യക്‌തമാക്കിയിട്ടുണ്ട്. പ്രതികൾക്ക് ശിക്ഷാ ഇളവ് അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. എന്നിട്ടും സർക്കാർ അതിന് ശ്രമിക്കുന്നെന്ന് പ്രചരിപ്പിക്കുന്നത് തെറ്റായ ഉദ്ദേശ്യത്തോടെയാണ്. സർക്കാരിനെ പുകമറയിൽ നിറുത്തേണ്ടത് പ്രതിപക്ഷത്തിന്റെ രാഷ്‌ട്രീയ ആവശ്യമാണ്. ഒരുവിഭാഗം മാദ്ധ്യമങ്ങളെ അതിനായി ഉപയോഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |