തിരുവനന്തപുരം:പതിമ്മൂന്ന് നിർഭാഗ്യ നമ്പരാണെന്നാണ് സങ്കല്പം. 13 എന്ന് കേട്ടാൽ മന്ത്രിമാരും അടുക്കാറില്ല. ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന പുതിയ മന്ത്രിമാരിൽ 13ാം നമ്പർ കാറിനെ സ്നേഹിക്കുന്നവർ ഉണ്ടാകുമോ? മുൻകാലങ്ങളിൽ ദൃഢപ്രതിജ്ഞ ചെയ്‌തവരും ഈശ്വരനാമത്തിൽ പ്രതിജ്ഞ ചെയ്തവരുമെല്ലാം 13 നെ കൈവിട്ട ചരിത്രമേയുളളൂ. ഇത്തവണ ടൂറിസം വകുപ്പ് അറ്റകുറ്റപ്പണി നടത്തി പൊതുഭരണ വകുപ്പിന് കൈമാറിയ കാറുകളിലും 13 ഇല്ല.
ഒന്നിൽ മുഖ്യമന്ത്രി
ഒന്നാം നമ്പർ കാർ മുഖ്യമന്ത്രിയുടേതാണ്. രണ്ടാം നമ്പർ കഴിഞ്ഞ തവണ റവന്യൂ മന്ത്രിയായിരുന്ന സി.പി.എെയുടെ ഇ.ചന്ദ്രശേഖരനായിരുന്നു. ഇക്കുറിയും രണ്ടാം നമ്പർ സി.പി.എെ മന്ത്രിക്ക് തന്നെയാവാനാണ് സാദ്ധ്യത. മറ്റ് മന്ത്രിമാരുടെ കാറുകളുടെ നമ്പർ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് തീരുമാനിക്കുക. ഇന്ന് താത്കാലിക നമ്പരിട്ടും ഇടാതെയും കാറുകൾ സത്യപ്രതിജ്ഞ നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലെത്തും.
ടൊയോട്ട കൊറോള ആൾട്ടിസും
129 കാറുകളാണ് ടൂറിസം വകുപ്പിന്റെ പക്കലുള്ളത്. മന്ത്രിമാരുടെ കാറുകളെല്ലാം രണ്ട് വർഷം മുമ്പ് വാങ്ങിയതാണ്. 19 ടൊയോട്ട ഇന്നോവയും 3 ടൊയോട്ട കൊറോള ആൾട്ടിസും. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ എന്നിവരാണ് ടൊയോട്ട കൊറോള ആൾട്ടിസും ഉപയോഗിച്ചിരുന്നത്. ആറ് കോടി ചെലവിട്ടാണ് പുതിയ കാറുകൾ വാങ്ങിയത്. വിനോദ സഞ്ചാര വകുപ്പിന്റെ മാനദണ്ഡപ്രകാരം മൂന്ന് വർഷം കൂടുമ്പോൾ മന്ത്രിമാർ പുതിയ കാറിന് അർഹരാണ്. അതല്ലെങ്കിൽ ഒരു വർഷം ഒരു ലക്ഷം കിലോമീറ്റർ ഓടിയിരിക്കണം. ഒരു വർഷം കൊണ്ട് മന്ത്രിമാർ ഒരു ലക്ഷം കിലോമീറ്റർ പിന്നിടുന്ന അവസ്ഥയാണ്.
ബേബിയും ഐസക്കും 13 എടുത്തു
13നെ മുഖാമുഖം നേരിട്ടിട്ടുള്ളത് രണ്ട് കമ്മ്യൂണിസ്റ്റ് മന്ത്രിമാരാണ്. വി.എസ് സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ.ബേബിയും കഴിഞ്ഞ സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും. ഐസക് ചോദിച്ചു വാങ്ങുകയായിരുന്നു. അദ്ദേഹം 13ാം നമ്പർ കാറ് എടുക്കുക മാത്രമല്ല, ആർക്കും വേണ്ടാത്ത, രാശിയില്ലാത്ത വീടെന്ന് പേരുകേട്ട മൻമോഹൻ ബംഗ്ലാവ് ഒൗദ്യോഗിക വസതിയാക്കുകയും ചെയ്‌തു.
(13ന്റെ രാശിക്കേടാണോ എന്നറിയില്ല, എം.എ. ബേബി പിന്നെ കൊല്ലം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോറ്റു !. ഐസക്കിന് ഇത്തവണ സീറ്റും കിട്ടിയില്ല !!.)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |