തിരുവനന്തപുരം: വാടക വീടിന്റെ ചുമരുകൾക്കുള്ളിൽ, വിശപ്പിന്റെ എരിച്ചിൽ കഠിനമായപ്പോഴാണ് ആ അമ്മയും മകനും മന്ത്രി കെ.രാധാകൃഷ്ണന്റെ ഓഫീസിലേക്ക് വിളിച്ചത്. മന്ത്രിയുടെ ദീനാനുകമ്പയെക്കുറിച്ചുള്ള കേട്ടറിവാണ് വിളി അവിടേക്കാവാൻ കാരണം.
പൊരിയുന്ന വയറുകളുടെ ദൈന്യം.മന്ത്രി വേഗത്തിൽ മനസിലാക്കി ഭക്ഷണമടക്കമുള്ള ആശ്വാസമെത്താൻ പിന്നെ വൈകിയില്ല.
എല്ലാ സഹായവും എത്തിക്കഴിഞ്ഞപ്പോഴാണ് മന്ത്രിയടക്കമുള്ളവർ ആ സത്യം അറിഞ്ഞത്. സഹായത്തിനായി അപേക്ഷിച്ചത് നിസാര വ്യക്തികളല്ല.. അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്ന പി.എസ്.നാരായണ അയ്യരുടെ പേരക്കുട്ടി ശ്രീദേവിയും മകനും. അയ്യരുടെ മകളുടെ മകളാണ് ശ്രീദേവി. മാവൂർ ഗ്രാമ പഞ്ചായത്തിലെ ഡയമണ്ട് ജംഗ്ഷന് സമീപം 'സൈക്കസ്' എന്ന പാർപ്പിട സമുച്ചയത്തിന്റെ മുകളിലെ നിലയിലാണ് ശ്രീദേവിയും മകൻ ശ്രീക്കുട്ടനും താമസിക്കുന്നത്. പ്രതിമാസ വാടക 4000 രൂപ.
മൂന്നു ദിവസമായി ഇരുവരും ഭക്ഷണം കഴിച്ചിട്ട്. പാചകവാതകം തീർന്നു. അഭിമാനബോധം കാരണം പരാധീനതകൾ ആരോടും പറഞ്ഞില്ല. ഭർത്താവിന്റെ വീട്ടിൽ നിന്ന് വർഷങ്ങൾക്കു മുമ്പു പുറന്തള്ളപ്പെട്ടു. പിന്നീട് ചെറിയ ജോലികൾ ചെയ്ത് വാടക വീടുകളിൽ മാറി മാറി താമസിച്ചു. ഇപ്പോഴത്തെ വീട്ടിൽ എത്തിയിട്ട് രണ്ടു മാസമേ ആയുള്ളൂ. ഒരു മാസത്തെ വാടക കുടിശ്ശികയാണ്. ഗത്യന്തരമില്ലാതായപ്പോഴാണ് മന്ത്രി രാധാകൃഷ്ണനെ വിളിച്ചത്. മന്ത്രി ഉടനെ കോഴിക്കോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ടി.ജെ.അരുണിനെ ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിക്കാൻ നിർദ്ദേശിച്ചു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ, മെമ്പർമാരായ എം.പി.അബ്ദുൾ കരീം, മോഹൻദാസ്, ഗീതാമണി, സെക്രട്ടറി എൻ.രാജേഷ് ശങ്കർ എന്നിവർ സ്ഥലത്തെത്തി. ജനകീയ ഹോട്ടലിൽ നിന്നുള്ള ഭക്ഷണവും കരുതിയിരുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ മൂന്നു നേരവും ഭക്ഷണം നൽകാൻ ജനകീയ ഹോട്ടലിനെ ചുമതലപ്പെടുത്തി. പാചകവാതകം മുടങ്ങാതെ ലഭ്യമാക്കാൻ പ്രസിഡന്റ് ഏർപ്പാടാക്കി. പഞ്ചായത്തിലെ ഡ്രൈവർ ദിലീപ് കുമാറിന്റെ വക 10 കിലോ അരി അപ്പോൾത്തന്നെ വീട്ടിലെത്തി. മറ്റു ഭക്ഷ്യവസ്തുക്കളും പച്ചക്കറിയുമെല്ലാം 'കൂട്ടായ്മ' എന്ന സംഘടനയും എത്തിച്ചു. ആവശ്യമായ സഹായം അഗ്നിസേന മേഖലാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും വാഗ്ദാനം ചെയ്തു.
ബി.കോം കഴിഞ്ഞ ശ്രീക്കുട്ടന് ജോലിയില്ലാത്തതാണ് ശ്രീദേവിയുടെ പ്രധാന വിഷമം. ലോക്ക്ഡൗൺ കഴിയുമ്പോൾ സ്വകാര്യമേഖലയിൽ താത്കാലികമായി ശ്രീക്കുട്ടന് ജോലി തരപ്പെടുത്താനുള്ള ശ്രമത്തിലാണ് എല്ലാവരും.
അജിൻ ഭാസ്കറിനും കിട്ടി
മന്ത്രി വക ഫോൺ
തിരുവനന്തപുരം: ഓൺലൈൻ ക്ളാസിൽ പങ്കെടുക്കാൻ ഫോണില്ലെന്ന സങ്കടം പറഞ്ഞ നാലാം ക്ളാസ് വിദ്യാർത്ഥി അജിൻ ഭാസ്കറിനും കിട്ടി മന്ത്രി വക ഫോൺ.പിന്നാക്ക ക്ഷേമ -ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനാണ് ഫോൺ സമ്മാനിച്ചത്.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മണ്ഡലത്തിൽപ്പെട്ട ചീക്കോട് സ്കൂളിലെ വിദ്യാർത്ഥിയാണ് അജിൻ.ഞായറാഴ്ച ഒരു സ്വകാര്യ ചാനൽ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് മന്ത്രിയോട് അജിൻ തന്റെ സങ്കടം പറഞ്ഞത്. അജിന് മൊബൈൽ ഫോൺ എത്തിക്കാൻ വേണ്ട ക്രമീകരണം ചെയ്യാൻ കൊണ്ടോട്ടി എം.എൽ.എ ടി.വി.ഇബ്രാഹിമിനെ ഉടൻ മന്ത്രി ചുമതലപ്പെടുത്തി. എറണാകുളം ജില്ലയിൽ ചെല്ലാനത്തെ എട്ടാം ക്ളാസ് വിദ്യാർത്ഥി ജോസഫ് ഡോണിന് മന്ത്രി വി.ശിവൻകുട്ടി ഇതു പോലെ ഫോൺ എത്തിച്ചു കൊടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |