തൃശൂർ: വൃക്കരോഗിയായ യുവാവിന്റെ ചികിത്സയ്ക്ക് മന്ത്രി ഡോ.ആർ.ബിന്ദു ഊരി നൽകിയ ഒരു പവന്റെ വള മകൻ അഡ്വ.ഹരികൃഷ്ണൻ ഒരു വർഷം മുൻപ് അവന്റെ വിവാഹനിശ്ചയത്തിന് സമ്മാനിച്ചത്. സ്‌നേഹം കൊണ്ട് വിളക്കിച്ചേർത്ത ആ സമ്മാനം വലിയൊരു കാര്യത്തിന് ഉപകരിച്ചതിലെ സന്തോഷമാണ് മന്ത്രിക്ക്. അമ്മ കാട്ടിയ മാതൃകയിൽ അഭിമാനിക്കുകയാണ് ഹരികൃഷ്ണനും.
ഇരിങ്ങാലക്കുട കരുവന്നൂർ മൂർക്കനാട്ട് വന്നേരിപ്പറമ്പിൽ വിവേകിന്റെ ചികിത്സയ്ക്ക് ധനം സമാഹരിക്കാൻ മൂർക്കനാട് ഗ്രാമീണ വായനശാലയിൽ കഴിഞ്ഞ ദിവസം നടന്ന കൂട്ടായ്മയാണ് മന്ത്രിയുടെ സദ്പ്രവൃത്തിക്ക് വേദിയായത്. കുഴൽ കലാകാരനാണ് 27കാരനായ വിവേക്. വിവേകിന്റെ അവസ്ഥയറിഞ്ഞപ്പോൾ മന്ത്രിക്ക് കണ്ണ് നിറഞ്ഞു. വള ഊരി സഹായ സമിതി ഭാരവാഹികളെ ഏല്പിച്ചു. അപ്രതീക്ഷിതമായി മന്ത്രി നൽകിയ സഹായം കണ്ട് എല്ലാവരും സ്തംഭിച്ചുനിന്നു. യോഗത്തിൽ പങ്കെടുത്ത വിവേകിന്റെ സഹോദരൻ വിഷ്ണുവിനെ ആശ്വസിപ്പിച്ച്, കഴിയുന്ന സഹായം ഇനിയും ചെയ്യുമെന്ന് ഉറപ്പും നൽകിയാണ് മന്ത്രി മടങ്ങിയത്.
ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് ചെയ്യുകയാണ് വിവേക്. വൃക്ക മാറ്റിവയ്ക്കുകയല്ലാതെ വേറെ മാർഗമില്ല. മേളം കലാകാരനായ അച്ഛൻ രോഗശയ്യയിലാണ്. അമ്മയ്ക്കും വാർദ്ധക്യസഹജമായ അസുഖങ്ങളുണ്ട്.
സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ- ബിന്ദു ദമ്പതികളുടെ ഏക മകനാണ് ഹരികൃഷ്ണൻ. പ്രതിശ്രുത വധു അശ്വതി എം.ഡി വിദ്യാർത്ഥി.
വിവേകിന്റെ സഹോദരന്റെ മുഖം കണ്ടപ്പോൾ സങ്കടമായി. സ്വർണ്ണവള വിവേകിന്റെ ചികിത്സയ്ക്കാണ് പ്രയോജനപ്പെടേണ്ടതെന്ന് തോന്നി. മുൻകൂട്ടി അങ്ങനെയൊന്നും ആലോചിച്ചല്ല യോഗത്തിൽ പങ്കെടുത്തത്.
മന്ത്രി ഡോ.ആർ.ബിന്ദു
ആ വള ഒരു യുവാവിന്റെ ചികിത്സയ്ക്ക് ഉപകരിക്കുന്നതിൽ അതിയായ സന്തോഷം. വളയുടെ മൂല്യത്തേക്കാൾ വലുതാണ് അമ്മയ്ക്ക് ലഭിച്ച ആത്മസംതൃപ്തി.
അഡ്വ.ഹരികൃഷ്ണൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |