തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പ് അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാൻ സംസ്ഥാന സർക്കാരിന് മുന്നിലെ പിടിവള്ളി ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ മാത്രമെന്ന് വിദഗ്ദ്ധർ.
വിധി മറികടക്കാനുള്ള പോംവഴികളാരായാൻ നിയമപരമായ പരിശോധനയും വിദഗ്ദ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും നടത്താനാണ് കഴിഞ്ഞ ദിവസത്തെ സർവ്വകക്ഷിയോഗത്തിലുണ്ടായ ധാരണയെങ്കിലും വിധിയെ ചോദ്യം ചെയ്യുന്നത് തിരിച്ചടിയാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഭരണഘടനാപരമായ വിവേചനമാണ് ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതിനെതിരായ പുന:പരിശോധനാ ഹർജിയും അപ്പീലും നിലനിൽക്കില്ല.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സച്ചാർ കമ്മിറ്റി സ്കീം ഇംപ്ലിമെന്റേഷൻ സെൽ എന്ന പേരിലോ സമാനമായ മറ്റെന്തെങ്കിലും പേരിലോ പ്രത്യേക വിഭാഗമുണ്ടാക്കി മുസ്ലിം സമുദായത്തിനുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന മുസ്ലിംലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിർദ്ദേശം പ്രായോഗികമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അപ്പോൾ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് വിവേചനമില്ലാതിരിക്കണമെങ്കിൽ ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ടാണ് സർക്കാരിന് ആശ്രയിക്കാവുന്ന മാർഗം. കോശി കമ്മിഷന്റെ റിപ്പോർട്ട് എത്രയുംവേഗം ലഭ്യമാക്കി അതിനനുസരിച്ച് ആനുകൂല്യവിതരണത്തിന് സംവിധാനമുണ്ടാക്കുകയും മുസ്ലിം സമുദായത്തിന് സച്ചാർകമ്മിറ്റി റിപ്പോർട്ട് പ്രകാരം ആനുകൂല്യങ്ങൾ നൽകുകയും ചെയ്താൽ ഇലയ്ക്കും മുള്ളിനും കേടില്ലാതെ തീർക്കാമെന്നാണ് നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |