കോഴിക്കോട്: ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മെരിറ്റ് സ്കോളർഷിപ്പ് ജനസംഖ്യാനുപാതികമായി വീതം വയ്ക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ മുസ്ളീം സംഘടനകൾ ഒറ്റക്കെട്ടായി രംഗത്ത്. അപ്പീൽ പോകുമെന്ന് ചില സംഘടനകൾ പ്രഖ്യാപിച്ചപ്പോൾ സർക്കാർ അപ്പീൽ നൽകണമെന്നായിരുന്നു മറ്റ് സംഘടനകളുടെ ആവശ്യം.
ന്യൂനപക്ഷ സ്കോളർഷിപ്പ് 100 ശതമാനവും മുസ്ളീം ജനവിഭാഗത്തിന് അവകാശപ്പെട്ടതാണെന്നും ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്നും മുസ്ളീം ലീഗ് അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി.
വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകണമെന്നാണ് ഇടത് മുന്നണിയുടെ ഘടക കക്ഷിയായ ഐ.എൻ.എൽ നിലപാട്.
കേരളത്തിലെ മുസ്ലീം സമുദായത്തെ സംബന്ധിച്ച് വേദനാജനകവും നിരാശയുളവാക്കുന്നതുമായ വിധിയാണ് ഹൈക്കോടതിയുടേതെന്ന് കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ അഭിപ്രായപ്പെട്ടു. ക്രിസ്ത്യൻ- മുസ്ലീം പ്രശ്നമായി ഇതിനെ മാറ്റി സഹോദരങ്ങളായ ക്രിസ്തുമത വിശ്വസികൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള നീക്കം ചെറുക്കണമെന്നും കാന്തപുരം പറഞ്ഞു.
ഹൈക്കോടതി വിധി സാമൂഹ്യ നീതിക്കു നേരെയുള്ള വെല്ലുവിളിയാണെന്ന് കെ.എൻ.എം. മർകസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സച്ചാർ കമ്മിഷനും പാലൊളി കമ്മിഷനും എന്തിനു വേണ്ടിയായിരുന്നു എന്നത് പരിഗണിക്കാതെയുള്ള വിധി സാമൂഹ്യ യാഥാർത്ഥ്യങ്ങളെ അവഗണിക്കുന്നതാണ്.
രാജ്യത്തെ മുസ്ലീം ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിച്ച സച്ചാർ സമിതിയുടെ ശുപാർശയിൽ ക്ഷേമപദ്ധതികളിലെ അനുപാതത്തിൽ അന്നത്തെ കേരള സർക്കാർ ഭേദഗതി വരുത്തിയത് വലിയ നിയമകുരുക്കിലേക്ക് നീങ്ങുന്നതിനാൽ വിധിക്കെതിരെ അപ്പീൽ പോകണമെന്ന് കെ.എൻ.എം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ അപ്പീൽ നൽകമെന്നാണ് പി.ഡി.പി കേന്ദ്ര കമ്മിറ്റിയുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |