തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള മെരിറ്റ് സ്കോളർഷിപ്പ് ഉത്തരവുകൾ റദ്ദാക്കിയ ഹൈക്കോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും ക്രൈസ്തവ, മുസ്ളിം സംഘടനകൾ രംഗത്തു വന്നതോടെ വിഷയം കൂടുതൽ സങ്കീർണ്ണമായി. കേസ് പഠിച്ച ശേഷം തുടർനടപടികൾ കൈക്കൊള്ളുമെന്ന നിലപാടിലാണ് സർക്കാർ.
വിധിയെ ക്രൈസ്തവ സംഘടനകൾ സ്വാഗതം ചെയ്യുമ്പോൾ സർക്കാർ അപ്പീൽ പോകണമെന്നാണ് മുസ്ളിം സംഘടനകളുടെ ആവശ്യം. സർക്കാരിന്റെ ഘടകകക്ഷികളും രണ്ട് തട്ടിലാണ്. മുസ്ളിം പ്രാതിനിദ്ധ്യമുള്ള കക്ഷി അപ്പീൽ പോകണമെന്ന് പറയുമ്പോൾ ക്രൈസ്തവ കക്ഷി വിധിയെ സ്വാഗതം ചെയ്യുന്നു.
വിധി സ്വാഗതം ചെയ്യുന്നതായി മലങ്കര ഓർത്തഡോക്സ് സഭയുടെ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ്‌ക്കോറസ് മെത്രാപ്പോലീത്ത പറഞ്ഞു. വിധി ന്യൂനപക്ഷങ്ങളുടെ ആനുകൂല്യങ്ങൾ നൽകുന്നതിൽ സന്തുലനം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിയന്ത്രണത്തിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ പൂർണമായും സംരക്ഷിക്കപ്പെടുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
സമുദായത്തിന് വേദനയെന്ന് കാന്തപുരം
ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ 80: 20 അനുപാതം റദ്ദാക്കിയ വിധിയിൽ മുസ്ലീം സമുദായത്തിന് വേദനയും നിരാശയുമാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. സ്‌കോളർഷിപ്പിൻെറ ലക്ഷ്യം മുസ്ലീങ്ങളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കലാണ്. പല പ്രതിസന്ധികൾ നേരിടുന്ന സമുദായത്തിന്റെ അതിജീവനത്തിനുള്ള പിടിവള്ളികളിൽ ഒന്നായ സ്‌കോളർഷിപ്പ് സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കരുതെന്നും കാന്തപുരം പറഞ്ഞു.
നേരത്തേ സമസ്ത, ജമാ അത്തെ ഇസ്ലാമി, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ അടക്കമുള്ള മത സംഘടനകളും മുസ്ലിംലീഗ്, ഐ.എൻ.എൽ തുടങ്ങിയ പാർട്ടികളും വിധിക്കെതിരെ രംഗത്തെത്തിയിരുന്നു.
നിയമവകുപ്പ് റിപ്പോർട്ട് നൽകും: മന്ത്രി പി. രാജീവ്
ഹൈക്കോടതി വിധിയും വിധിക്ക് ആധാരമായ കാര്യങ്ങളും പരിശോധിച്ച് നിയമവകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകുമെന്നും അതിൻെറ അടിസ്ഥാനത്തിൽ അപ്പീൽ അടക്കമുള്ള കാര്യങ്ങൾ ആലോചിക്കുമെന്നും നിയമമന്ത്രി പി.രാജീവ് വ്യക്തമാക്കി. എ.ജിയുടെ നിയമോപദേശം തേടുന്നതും പരിശോധിക്കും. വിധിക്കെതിരെ രണ്ട് അഭിപ്രായം വന്നതിനാലാണ് സർക്കാർ വിദഗ്ദ്ധാഭിപ്രായം തേടുന്നത്.
വിധി പഠിച്ചതിനുശേഷം തീരുമാനം: മുഖ്യമന്ത്രി
ദശാബ്ദങ്ങളായി നിലനിൽക്കുന്ന സമ്പ്രദായമാണിതെന്ന് മുഖ്യമന്ത്രി
പിണറായി വിജയൻ പറഞ്ഞു. മാറി മാറി വന്ന സർക്കാരുകൾ നടപ്പിലാക്കി വന്നതുമാണ്. വിധിയുടെ വിവിധവശങ്ങൾ പരിശോധിച്ചാലേ എന്ത് ചെയ്യുമെന്ന് പറയാനാവൂ. വിധി നടപ്പാക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞത് ഹൈക്കോടതി വിധി മാനിക്കുന്നതിന്റെ ഭാഗമായാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |