തിരുവനന്തപുരം/കണ്ണൂർ: ആധുനിക കൃഷിരീതി പഠിക്കാൻ കേരളത്തിൽനിന്നു പോയ സംഘത്തിലെ ഒരു കർഷകൻ ഇസ്രയേലിൽ മുങ്ങിയത് സംസ്ഥാനത്തിന് നാണക്കേടായിരിക്കെ, കണ്ടെത്താൻ ഉർജ്ജിത ശ്രമം. എംബസിയുമായി ബന്ധപ്പെട്ട് നടപടി തുടങ്ങി. ഇസ്രയേൽ പൊലീസും അന്വേഷിക്കുന്നു. അതിനിടെ താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും ഇയാൾ ഭാര്യയ്ക്ക് വാട്സാപ്പ് സന്ദേശം നൽകി. എന്നാൽ, പിന്നീട് ഇയാളെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് സഹോദരൻ പറഞ്ഞു.
ഇയാൾ ബോധപൂർവം മുങ്ങിയതാണെന്ന് മന്ത്രി പി.പ്രസാദ് പ്രതികരിച്ചു. ഒരു ദിവസം പിന്നിട്ടിട്ടും വിവരമൊന്നും ലഭിക്കാതായതോടെ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് മടങ്ങിയെത്തും. ഇസ്രയേലിലേക്ക് കൃഷി വകുപ്പ് അയച്ച 27 കർഷകരിൽ കണ്ണൂർ കൂട്ടുപുഴ പേരട്ട കണ്ടേരിയിലെ കൊച്ചേരി ബിജു കുര്യനാണ് (48) മുങ്ങിയത്. ഇസ്രയേൽ ഹെർസ്‌ലിയയിലെ ഹോട്ടലിന് സമീപത്തുനിന്നാണ് 17ന് രാത്രിയോടെ ബിജുവിനെ കാണാതായത്. രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്ക് പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു വാഹനത്തിൽ കയറിയില്ല. തുടർന്ന് അപ്രത്യക്ഷനാവുകയായിരുന്നു.
കൈയിൽ പാസ്‌പോർട്ട് അടങ്ങിയ ഹാൻഡ്ബാഗ് ഉണ്ടായിരുന്നതായി സംശയമുണ്ടെന്ന് സംഘത്തിലുള്ളർ പറഞ്ഞു. യാത്രയ്ക്ക് എയർ ടിക്കറ്റിനുള്ള 57,000 രൂപ ബിജുതന്നെയാണ് നൽകിയത്. വിസ സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമുള്ളതാണ്. ഇതിനു മേയ് എട്ടുവരെ കാലാവധിയുണ്ട്.
കാണാതായവിവരം വെള്ളിയാഴ്ച രാത്രി തന്നെ കൃഷിവകുപ്പ് മന്ത്രിയെയും ഇന്ത്യൻ എംബസിയെയും ബി.അശോക് അറിയിച്ചിരുന്നു. തുടർന്ന് മന്ത്രി പ്രസാദ് ബിജുവിന്റെ ബന്ധുക്കളെ ഇക്കാര്യം വിളിച്ചറിയിച്ചു. സി.സി ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അവിടെ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
ഓൺലൈൻ അപേക്ഷവഴിയാണ് ഇസ്രയേൽ യാത്രയ്ക്കുള്ള കർഷകരെ കൃഷിവകുപ്പ് തിരഞ്ഞെടുത്തത്. കഴിഞ്ഞ 12നാണ് രണ്ടു സ്ത്രീകൾ ഉൾപ്പെട്ട സംഘം നെടുമ്പാശേരിയിൽ നിന്ന് യാത്രതിരിച്ചത്. ബിജു കുര്യന്റെ കുടുംബം പേരട്ടയിലാണ് താമസമെങ്കിലും കൃഷി കിളിയന്തറയിലാണ്. മൂന്ന് ഏക്കർ കൃഷിഭൂമിയിൽ എല്ലാ വിളകളും കൃഷി ചെയ്തുവരുന്നുണ്ട്. പ്ലസ് വണ്ണിന് പഠിക്കുന്ന ഇരട്ട പെൺകുട്ടികളാണ് മക്കൾ.
കാരണം വ്യക്തമല്ല
ഇയാൾ മുങ്ങിയതിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇയാൾക്ക് ഇസ്രയേലിൽ സുഹൃത്തുക്കളുണ്ട്. അവർക്കൊപ്പം ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സന്ദർശന സമയത്തും യാത്രയിലുമെല്ലാം അവിടെയുള്ള തന്റെ സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് ഒപ്പമുള്ളവർ പറയുന്നു.
''ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ബിജുവിന്റെ ഭാഗത്തു നിന്നുണ്ടായത്. അദ്ദേഹത്തിന്റെ കുടുംബം തന്നെ വിളിച്ച് ക്ഷമ ചോദിച്ചു. കർഷകസംഘത്തെ ഇസ്രയേലിലേക്ക് അയച്ചത് നല്ല ഉദ്ദേശ്യത്തോടെയാണ്. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് കർഷകരെ തിരഞ്ഞെടുത്തത്. അദ്ദേഹത്തിന് എന്തെങ്കിലും അപകടം ഉണ്ടായതായി അറിവില്ല.
-മന്ത്രി പി.പ്രസാദ്
ഇസ്രയേൽ യാത്ര:
തുടക്കം മുതൽ വിവാദത്തിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകരെ ആധുനിക കൃഷിരീതികൾ പഠിപ്പിക്കാനായി കൃഷി വകുപ്പ് ഒരുക്കിയ ഇസ്രയേൽ പഠനയാത്ര തുടക്കം മുതൽ വിവാദത്തിലായിരുന്നു. കർഷകരെ കൂടാതെ കൃഷി മന്ത്രി, രണ്ട് മാദ്ധ്യമ പ്രവർത്തകർ, അഞ്ച് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘമായിരുന്നു തുടക്കത്തിൽ യാത്രയ്ക്ക് തീരുമാനിച്ചിരുന്നത്. എന്നാൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടിരിക്കെ, 2 കോടി മുടക്കി മന്ത്രി സംഘം വിദേശ യാത്ര പോകുന്നത് വിവാദത്തിലായി. യാത്രയ്ക്ക് അനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയുമെത്തി. എന്നാൽ ഇക്കാര്യം സർക്കാരിന് തീരുമാനിക്കാമെന്ന് പറഞ്ഞ് കോടതി ഹർജി തള്ളി.
കമ്യൂണിസ്റ്റു പാർട്ടി നിരന്തരം എതിർക്കുന്ന ഇസ്രയേലിൽ കമ്യൂണിസ്റ്റ് മന്ത്രി സന്ദർശനം നടത്തുന്നതിനെക്കുറിച്ച് സി.പി.ഐയിലും മുന്നണിയിലും ചർച്ചയുയർന്നു. തുടർന്ന് മുഖ്യമന്ത്രി യാത്രയ്ക്ക് അനുമതി നിഷേധിച്ചു. യാത്രയ്ക്ക് മുൻപ് മന്ത്രി പാർട്ടിയോട് ആലോചിച്ചില്ലെന്ന വിവാദവും ഉണ്ടായി.
യാത്രാ സംഘത്തിൽ കയറിപ്പറ്റാൻ സി.പി.ഐ അനുകൂല സംഘടനയിലെ മൂന്ന് അഡീഷണൽ ഡയറക്ടർമാർ നടത്തിയ ഇടപെടലും, മാദ്ധ്യമ പ്രവർത്തകരെ ഉൾപ്പെടുത്താനുള്ള നീക്കവും വിവാദത്തിലായി. യാത്രാനുമതി നിഷേധിച്ചതോടെ സ്വന്തം നിലയിൽ ടിക്കറ്റ് എടുത്ത കർഷകരുടെ പണം നഷ്ടപ്പെടുമെന്ന അവസ്ഥയായി. ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് 57,000 രൂപയാണ് ഓരോരുത്തരും ചെലവിട്ടത്. ഇതോടെ ഒരു ഉദ്യോഗസ്ഥനൊപ്പം കർഷകരെയും ഉൾപ്പെടുത്തി മുഖ്യമന്ത്രി യാത്രാനുമതി നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |