ആറ്റിങ്ങൽ: തുർക്കിയിലെ ഇസ്‌താംബൂർ പോർട്ടിൽ നിന്ന് ട്യൂണീഷ്യയിലേക്ക് പുറപ്പെട്ട കപ്പലിൽ നിന്നും ആറ്റിങ്ങൽ സ്വദേശിയെ കാണാതായി. ജോലിക്ക് ചേർന്ന് ഒരു മാസം കഴിയുമ്പോഴാണ് മാമം പൂരം വീട്ടിൽ രവീന്ദ്രൻ- ഭാമ ദമ്പതികളുടെ മകൻ അർജ്ജുൻ രവീന്ദ്ര (28) നെ കാണാതായത്. ജോലിയിൽ പ്രവേശിച്ച അന്നുമുതൽ മേലുദ്യോഗസ്ഥർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി അർജ്ജുൻ മാതാപിതാക്കളോട് പറഞ്ഞിരുന്നു.
മുംബെയിലെ ഷിപ്പിംഗ് ഏജൻസി കമ്പനിയാണ് അർജ്ജുനെ കാണാനില്ലെന്ന വിവരം ഏപ്രിൽ 27ന് വീട്ടുകാരെ അറിയിച്ചത്. മാർച്ച് 17 നാണ് അർജ്ജുൻ എഫിഷ്യൻസ് ഒ.എൽ എന്ന കാർഗോ കപ്പലിൽ ജോലിയിൽ പ്രവേശിച്ചത്.
മുംബെയിൽ നിന്ന് കുവൈറ്റ് വഴി ഇസ്‌താംബൂളിൽ എത്തി അവിടെനിന്നാണ് ട്യൂണീഷ്യയിലേക്ക് യാത്ര തിരിച്ചത്. ഏപ്രിൽ 20നാണ് അർജ്ജുൻ അവസാനമായി മാതാപിതാക്കളെ വിളിച്ചത്. ട്യൂണീഷ്യയിലേക്കാണ് യാത്രയെന്നും റേഞ്ച് കുറവായതിനാൽ പതിവുപോലെ ടെലിഫോണിൽ ബന്ധപ്പെടാൻ കഴിയില്ലെന്നും പറഞ്ഞിരുന്നതിനാൽ വിളിക്കാത്തതിൽ അസ്വാഭാവികതയൊന്നും വീട്ടുകാർക്ക് തോന്നിയിരുന്നില്ല.
അർജ്ജുൻ രവീന്ദ്രനെ കണ്ടെത്താൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തു നൽകി. കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |