തിരുവനന്തപുരം:സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ രാജിയിൽ കലാശിച്ച ഭരണഘടനാ അവഹേളനവും കെ.കെ.രമയെ അവഹേളിച്ച മുൻ മന്ത്രി എം.എം. മണിയുടെ പരാമർശവും കോളിളക്കമുണ്ടാക്കിയ നിയമസഭയുടെ സമ്മേളനം ഇന്നലെ സമാപിച്ചു.
സഹകരണ നിയമഭേദഗതിയും രണ്ട് ധനകാര്യബില്ലുകളും മാത്രം പരിഗണിച്ച 15 ദിവസത്തെ സമ്മേളനത്തിൽ ധനാഭ്യർത്ഥനകളാണ് നിറഞ്ഞുനിന്നത്. നിയമനിർമ്മാണത്തിനായി മാത്രം ഒരു സമ്മേളനം വിളിക്കുമെന്ന് സൂചന നൽകിയാണ് സ്പീക്കർ എം.ബി. രാജേഷ് സമ്മേളനം പിരിഞ്ഞതായി പ്രഖ്യാപിച്ചത്. ചോദ്യങ്ങൾക്ക് മന്ത്രിമാരെല്ലാം കൃത്യമായി മറുപടി നൽകിയതും പ്രതിപക്ഷത്തിന്റെ രണ്ട് അടിയന്തരപ്രമേയങ്ങൾ സഭ നിറുത്തിവച്ച് ചർച്ച ചെയ്തതുമാണ് ഇൗ സമ്മേളനത്തെ ശ്രദ്ധേയമാക്കിയത്. അനൗദ്യോഗിക കാര്യങ്ങൾക്ക് സമയം കിട്ടാതിരുന്നതാണ് ന്യൂനത.
ആകെ 5990 ചോദ്യങ്ങൾ ഉന്നയിച്ചു. ഇതിൽ 35 എണ്ണം നിരസിച്ചു. 36 എണ്ണം പിൻവലിച്ചു. ശേഷിച്ചവയിൽ 450 എണ്ണം നക്ഷത്രചിഹ്നമിട്ടും 5469എണ്ണം നക്ഷത്രമിടാതെയും ആകെ 5919 ചോദ്യങ്ങൾ പരിഗണിച്ചു. 442 ചോദ്യങ്ങളുടെ മറുപടി ലഭിക്കാനുണ്ട്. അടിയന്തരപ്രമേയത്തിന് 11നോട്ടീസുകളുണ്ടായി. അതിൽ സ്വർണ്ണക്കടത്തു കേസ്, എ.കെ.ജി സെന്റർ ആക്രമണം എന്നിവ സഭ നിറുത്തിവച്ച് ചർച്ച ചെയ്തു. ഇക്കോ സെൻസിറ്റീവ് സോണും, സംസ്ഥാനത്തിന്റെ റേഷൻ വിഹിതം വർദ്ധിപ്പിക്കേണ്ടതും സംബന്ധിച്ച രണ്ട് ഗവണ്മെന്റ് പ്രമേയങ്ങൾ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധനമന്ത്രിയും പ്രസ്താവന നടത്തി. 24 ശ്രദ്ധക്ഷണിക്കലുകളും 120 സബ്മിഷനുകളും 929 രേഖകളും 78 റിപ്പോർട്ടുകളും സഭയിലെത്തിയെന്നും സ്പീക്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |