ന്യൂഡൽഹി: കൊവിഡിനെതിരായ പോരാട്ടത്തിൽ രാഷ്‌ട്രീയ വൈരം വെടിഞ്ഞ് ഒന്നിക്കാൻ പ്രതിപക്ഷത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർത്ഥിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രായോഗിക നിർദ്ദേശങ്ങൾ നൽകാൻ പാർലമെന്റിലെ വിവിധ കക്ഷികളുടെ നേതാക്കളുമായി നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കോൺഗ്രസും ഇടതുപാർട്ടികളും മുൻ എൻ.ഡി.എ സഖ്യകക്ഷിയായ അകാലിദളും യോഗം ബഹിഷ്കരിച്ചെങ്കിലും തൃണമൂൽ, സമാജ്‌വാദി പാർട്ടി, എൻ.സി.പി, ശിവസേന തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ പങ്കെടുത്തു.
മനുഷ്യരാശിയെ ഒന്നാകെ പിടികൂടിയ മഹാമാരിയെ നേരിടുമ്പോൾ രാഷ്‌ട്രീയം കലർത്തരുത്. വൈറസ് രൂപഭേദം സംഭവിച്ച് കൂടുതൽ അപകടകാരിയാകാൻ സാദ്ധ്യതയുണ്ടെന്നാണ് വിവിധ രാജ്യങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ മനസിലാകുന്നത്. അതിനാൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. രാജ്യത്ത് ഓക്സിജൻ ക്ഷാമം പരിഹരിക്കാനും വാക്സിനേഷൻ വേഗത്തിലാക്കാനും കേന്ദ്ര സർക്കാർ നടപടിയെടുത്തിട്ടുണ്ട്. നിരവധി ആരോഗ്യപ്രവർത്തകരും മുന്നണി പോരാളികളും ഇനിയും കുത്തിവയ്പെടുക്കാത്തത് ആശങ്കയുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളം, മഹാരാഷ്‌ട്ര എന്നിവയടക്കം എട്ടു സംസ്ഥാനങ്ങളിൽ മാത്രമാണ് 10,000ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്നും അഞ്ചു സംസ്ഥാനങ്ങളിൽ മാത്രമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിൽ കൂടുതലുള്ളതെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ യോഗത്തിൽ അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ പാർലമെന്റിൽ പറയണമെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് യോഗം ബഹിഷ്കരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |