ന്യൂഡൽഹി: തിങ്കളാഴ്ച ലോക സാമ്പത്തിക ഫോറത്തെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യവേ ടെലിപ്രോംപ്റ്ററിലെ സാങ്കേതികപ്പിഴവ് മൂലം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം തടസപ്പെട്ടു. തകരാറ് പരിഹരിച്ച ശേഷം മോദി പ്രസംഗം പൂർത്തിയാക്കി.
തിങ്കളാഴ്ച രാത്രി 9മണിക്കാണ് സംഭവം. കാമറയ്ക്ക് മുന്നിൽ സ്ഥാപിച്ച ടെലിപ്രോംപ്റ്ററിൽ നോക്കി സംസാരിക്കുമ്പോഴാണ് സാങ്കേതിക തകരാറുണ്ടായത്. പ്രസംഗത്തിന്റെ ഇംഗ്ളീഷ് പരിഭാഷയും തടസപ്പെട്ടു. തകരാറ് മനസിലാക്കിയ പ്രധാനമന്ത്രി വലതു വശത്തേക്ക് നോക്കുന്നതും പിന്നണിയിൽ നിന്ന് ആരോ നിർദ്ദേശങ്ങൾ നൽകുന്നതും കേൾക്കാമായിരുന്നു. തകരാറ് പരിഹരിച്ചതിനെത്തുടർന്ന് ലോക സാമ്പത്തിക ഫോറം എക്സിക്യൂട്ടീവ് ചെയർമാൻ ക്ളൗസ് ഷ്വാബ് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് പ്രസംഗം വീണ്ടും നടത്താൻ അഭ്യർത്ഥിച്ചു.
പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകളും പ്രചരിച്ചു. പ്രധാനമന്ത്രിയുടെ കള്ളം സഹിക്കാൻ കഴിയാതെ ടെലിപ്രോംപ്റ്റർ സ്വയം പണിമുടക്കിയതാണെന്ന്കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കളിയാക്കി. തകരാറ് സംഭവിച്ചത് ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗത്താണെന്നും അതിന് മോദിയെ പഴി പറയുന്നതിൽ കാര്യമില്ലെന്നും ബി.ജെ.പി നേതാക്കൾ പ്രതികരിച്ചു.
കുട്ടികളുടെ പരിപാടിയിൽ 'പ്രധാനമന്ത്രി വിമർശനം'; സീ തമിഴ് ചാനലിന് കേന്ദ്രം നോട്ടീസ് അയച്ചു
ന്യൂഡൽഹി: ജനുവരി 15ന് സീ തമിഴ് ചാനലിലെ ജൂനിയർ സൂപ്പർ സ്റ്റാർ സീസൺ 4ൽ കുട്ടികൾ അവതരിപ്പിച്ച പരിപാടിയിൽ പ്രധാനമന്ത്രിയെ അവഹേളിച്ചുവെന്ന പരാതിയിൽ കേന്ദ്ര വാർത്താ വിനിമയ വിതരണ മന്ത്രാലയം സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസിന് നോട്ടീസയച്ചു. തമിഴ്നാട് ബി.ജെ.പി ഐ.ടി ആൻഡ് സോഷ്യൽ മീഡിയ സെൽ സംസ്ഥാന പ്രസിഡന്റ് സി.ടി.ആർ നിർമൽ കുമാറാണ് പരാതി നൽകിയത് . നിർമൽ കുമാർ ചാനൽ അധികൃതർക്കും കത്തെഴുതിയിരുന്നു.
നോട്ടീസിന് ഏഴുദിവസത്തിനകം മറുപടി നൽകണമെന്നും അല്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം ചാനലിന് നിർദ്ദേശം നൽകിയിട്ടുണ്ട്. തമിഴ് ഹാസ്യ നടൻ വടിവേലുവിന്റെ 'ഇംസൈ അരസൻ 23ാം പുലികേസി'യെന്ന സിനിമയിലെ കഥാപാത്രങ്ങളെ അനുകരിച്ചായിരുന്നു അവതരണം. കുട്ടികളുടെ രണ്ടു മിനിറ്റ് ദൈർഘ്യമുള്ള സ്കിറ്റ് അവതരണത്തെ വിധികർത്താക്കളും അവതാരകരും മറ്റും കൈയടിച്ച് പ്രോത്സാഹിപ്പിച്ചിരുന്നു. വിവാദമായതോടെ ചാനലിന്റെ വെബ്സൈറ്റിൽനിന്ന് പ്രസ്തുത ഭാഗം നീക്കം ചെയ്യുമെന്നും പുനഃസംപ്രേഷണം ചെയ്യില്ലെന്നും ചാനൽ മേധാവികൾ ബി.ജെ.പി കേന്ദ്രങ്ങളെ അറിയിച്ചിരുന്നു.
വാരണാസിയിൽ നമോ ആപ്പിലൂടെ സംവദിച്ച് മോദി
ന്യൂഡൽഹി: യു.പി തിരഞ്ഞെടുപ്പിനെക്കുറിച്ചും കാശി വിശ്വനാഥ് ഇടനാഴിയിലെ ഭക്തജനത്തിരക്കിനെക്കുറിച്ചും സ്വന്തം മണ്ഡലമായ വാരണാസിയിലെ ബി.ജെ.പി പ്രവർത്തകരുമായി നമോ ആപ്പ് വഴി ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ പാർട്ടി പരിപാടിയിൽ വെർച്വലായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി, യോഗി ആദിത്യനാഥ് എന്നീ നേതാക്കളിലും അവരുടെ സർക്കാരുകളിലും ഞങ്ങൾ വാരണാസിക്കാർ ഏറെ സന്തുഷ്ടരാണെന്നായിരുന്നു പ്രവർത്തകരുടെ മറുപടി. കാശി വിശ്വനാഥ ഇടനാഴി സന്ദർശിക്കാൻ ധാരാളം ഭക്തരെത്തുന്നുണ്ടെന്നും ഹോട്ടൽ ബുക്കിംഗും ചായ വിൽപ്പനയും പൂക്കച്ചവടവും വർദ്ധിച്ചതായും പാർട്ടി പ്രവർത്തകനും ഹോട്ടൽ തൊഴിലാളിയുമായ ശ്രാവൺ റാവത്ത് പറഞ്ഞു. കൂടുതൽ സ്ത്രീകളെ സ്വയംസഹായ സംഘങ്ങളുമായും ബാങ്കിംഗ് സേവനങ്ങളുമായും ബന്ധിപ്പിക്കാൻ ബൂത്ത് പ്രസിഡന്റായ സീമാദേവിയോട് പ്രധാനമന്ത്രി നിർദ്ദേശിച്ചു. പ്രദേശത്തെ വൈദ്യുതി വിതരണത്തെക്കുറിച്ച് അന്വേഷിച്ച മോദിയോട് മുടങ്ങാതെ വൈദ്യുതി ലഭിക്കുന്നതായി അഖിലേഷ് ദുബെ എന്ന പ്രവർത്തകൻ പറഞ്ഞു.
മോദിയുടെ നിർദ്ദേശങ്ങൾ
സംഘടന കൂടുതൽ വിപുലീകരിക്കുക
പ്രവർത്തകരുടെ വ്യക്തിത്വ വികാസം ഉറപ്പ് വരുത്തുക
ജൈവകൃഷിക്ക് വേണ്ടി മുൻകൈ എടുക്കുക
ജനങ്ങളെ ആസാദി കാ അമൃത് പദ്ധതിയുമായി ബന്ധിപ്പിക്കുക
ജനക്ഷേമപദ്ധതികൾ ജനങ്ങളിലെത്തിക്കുക
ഒരു ടീമായി പ്രവർത്തിച്ച് തിരഞ്ഞെടുപ്പിൽ വിജയിക്കുക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |