കൊച്ചി: കേരളത്തിൽ ഒരു ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ കൊച്ചി മെട്രോ പേട്ട-എസ്.എൻ.ജംഗ്ഷൻ റൂട്ടിന്റെയും റെയിൽവേയുടെ മൂന്ന് പദ്ധതികളുടെയും ഉദ്ഘാടനവും മെട്രോ രണ്ടാം ഘട്ടം ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി.
4,600 കോടി വരുന്ന അഞ്ച് പദ്ധതികളും കേരളത്തിനുള്ള ഓണോപഹാരങ്ങളാണ്. വികസനത്തിന്റെ പുതിയൊരു സംസ്കാരമാണ് കേരളത്തിലിപ്പോൾ. കാക്കനാട് ഇൻഫോ പാർക്കിലേക്കുള്ള മെട്രോയുടെ രണ്ടാം ഘട്ടം യുവാക്കൾക്കും പ്രൊഫഷണലുകൾക്കും ഗുണമാവും. റെയിൽവേ സ്റ്റേഷനുകൾ എയർപോർട്ട് പോലെയാക്കുകയാണ്. കേരളത്തിലെ പ്രധാനപ്പെട്ട കൊല്ലം, എറണാകുളം ജംഗ്ഷൻ, ടൗൺ എന്നീ റെയിൽവേ സ്റ്റേഷനുകൾ അന്താരാഷ്‌ട്ര നിലവാരത്തിലാക്കാനുള്ള പുനർനിർമ്മാണങ്ങൾക്കാണ് തുടക്കമിട്ടത്.
തിരുവനന്തപുരം - മംഗലാപുരം റെയിൽപ്പാത ഇരട്ടിപ്പിച്ചത് റെയിൽ കണക്ടിവിറ്റിയിൽ നാഴികക്കല്ലാണ്. ലക്ഷക്കണക്കിന് ശബരിമല തീർത്ഥാടകർക്ക് ഏറ്റുമാനൂർ -ചിങ്ങവനം - കോട്ടയം പാത ഇരട്ടിപ്പിക്കൽ അനുഗ്രഹമായി.
ദേശീയ പാത 66 ആറുവരിയാക്കാൻ 55,000 കോടിയാണ് കേന്ദ്രം ചെലവിടുന്നത്. ടൂറിസം, വാണിജ്യവികസനത്തിനുള്ള കണക്ടിവിറ്റിയിൽ കേന്ദ്രം പ്രത്യേക ശ്രദ്ധ നൽകുന്നു. പത്ത് ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ നൽകുന്ന മുദ്രയോജനയിൽ കേരളത്തിൽ 17,000 കോടിയാണ് അനുവദിച്ചത്. ഇതിൽ നല്ലൊരുഭാഗം ടൂറിസം രംഗത്താണ്. മെട്രോ സംവിധാനം രാജ്യമാകെ വ്യാപിപ്പിക്കും.. 40 വർഷം മുമ്പ് രാജ്യത്ത് മെട്രോ വന്ന് 30 വർഷം കഴിഞ്ഞപ്പോഴും 250 കിലോമീറ്റർ പാതയേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ എട്ടു വർഷം കൊണ്ട് 500 കിലോമീറ്റർ പുതിയ പാത തുറന്നു. 1000 കിലോമീറ്ററിന്റെ നിർമ്മാണം പുരോഗമിക്കുന്നു.ഹരിയാനയിലെ ഫരീദാബാദിൽ അമൃത ആശുപത്രിയുടെ ഉദ്ഘാടന വേളയിൽ മാതാ അമൃതാനന്ദയിയുടെ അനുഗ്രഹം ലഭിച്ചതിൽ താൻ ധന്യനായി. കേരളത്തിന്റെ മണ്ണിൽ നിന്ന് അതിന് നന്ദി പറയുകയാണെന്നും മലയാളികൾക്ക് ഓണാശംസകൾ നേർന്നുകൊണ്ട് മോദി പറഞ്ഞു.ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി.രാജീവ്, ആന്റണി രാജു, കൊച്ചി മേയർ അഡ്വ.എം.അനിൽകുമാർ, ഹൈബി ഈഡൻ എം.പി.എന്നിവർ പങ്കെടുത്തു.
പ്രധാനമന്ത്രി തുടക്കമിട്ടത്
കൊച്ചി മെട്രോ പേട്ട മുതൽ എസ്.എൻ.ജംഗ്ഷൻ വരെയുള്ള ഭാഗം ഉദ്ഘാടനം.
കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെയുള്ള രണ്ടാം ഘട്ടം
ശിലാസ്ഥാപനം
കുറുപ്പന്തറ - കോട്ടയം - ചിങ്ങവനം റെയിൽപാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും ഉദ്ഘാടനം
കൊല്ലം - പുനലൂർ സിംഗിൾ ലൈൻ സെക്ഷൻ വൈദ്യുതീകരണം ഉദ്ഘാടനം
എറണാകുളം ജംഗ്ഷൻ, ടൗൺ, കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനുകളുടെ പുനർനിർമ്മാണത്തിന്റെ
ശിലാസ്ഥാപനം
കെ-റെയിൽ പറയാതെ പറഞ്ഞ് മുഖ്യമന്ത്രി
സംസ്ഥാനത്തെ ഗതാഗത മേഖലയുടെ വികസനത്തിനായി സമർപ്പിച്ച പദ്ധതികൾക്ക് എത്രയുംവേഗം കേന്ദ്ര സർക്കാർ അനുമതി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത മെട്രോ, റെയിൽ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സ്വാഗതം പറയവേയാണ് കെ-റെയിലിനെ പരോക്ഷമായി സൂചിപ്പിച്ചുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥന.
റോഡുകളിലെ വാഹന ബാഹുല്യം ഒഴിവാക്കാനായി സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് കേന്ദ്രത്തിന്റെ മൂല്യവത്തായ സഹായം വേണം. കേരളത്തിലെ നിരത്തുകളിലെ വാഹനസാന്ദ്രത വളരെ കൂടുതലാണ്. ജല, റെയിൽ, വ്യോമഗതാഗത സംവിധാനങ്ങളെ സംസ്ഥാന സർക്കാർ പ്രോത്സാഹിപ്പിക്കുകയാണ്. വൈദ്യുതി, ഹൈഡ്രജൻ വാഹനങ്ങൾക്ക് പ്രചാരവും നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |