പഴയങ്ങാടി (കണ്ണൂർ):മാരക രോഗമായ സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ് എം എ) ബാധിച്ച മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിന്റെ ചികിത്സയ്ക്കായി ലഭിച്ച 46.78 കോടി രൂപയിൽ നിന്ന് ഈ കുട്ടിയുടേയും സഹോദരി അഫ്രയുടേയും ചികിത്സാ ചിലവ് കഴിച്ചുള്ള തുക ഇതേരോഗം ബാധിച്ച തളിപ്പറമ്പ് ചപ്പാരപ്പടവിലെ കാസിം, ലക്ഷദ്വീപിലെ ഇശൽ മറിയം എന്നീ കുട്ടികൾക്ക് നൽകാൻ ചികിത്സാസഹായ കമ്മിറ്റി തീരുമാനിച്ചു.
ഇരുവർക്കും 8.5കോടി രൂപ വീതമാണ് നൽകുന്നത്. മരുന്നിനുള്ള തുക കമ്പനിക്ക് നേരിട്ട് നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഇവർക്കുള്ള തുക സർക്കാർ മുഖേന കൈമാറാനാണ് കമ്മിറ്റി നേരത്തെ ആലോചിച്ചതെങ്കിലും വൈകുമെന്നതിനാലാണ് തീരുമാനം. രണ്ട് കുട്ടികളുടെയും ആരോഗ്യനില സങ്കീർണമാകുന്നതായി അതത് കമ്മിറ്റികൾ അറിയിച്ചിട്ടുണ്ട്. ഇതേ രോഗമുള്ള മറ്റു കുട്ടികളുടെ ചികിത്സയ്‌ക്ക് ഫണ്ട് നൽകുന്ന കാര്യം അതത് ചികിത്സാ കമ്മിറ്റികളുമായുളള ആലോചിച്ച് തീരുമാനിക്കും.
മുഹമ്മദിന് ആവശ്യമായ സോൾജെൻസെമ മരുന്ന് അമേരിക്കയിൽ നിന്ന് അടുത്ത ദിവസം എത്തുമെന്നും കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ ചികിൽസ ആരംഭിക്കുമെന്നും കമ്മിറ്റി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |