തിരുവനന്തപുരം: മങ്കിപോക്‌സ് ബാധിച്ച് തൃശൂരിൽ മരണമടഞ്ഞ യുവാവിനെ പരിശോധിക്കുന്നതിലും നിരീക്ഷിക്കുന്നതിലും വിഴ്ച പറ്റിയോയെന്ന് സംസ്ഥാന മെഡിക്കൽ ബോർഡിലെ ഉന്നതതല സംഘം അന്വേഷിക്കും. യുവാവിന് മങ്കിപോക്‌സ് ആയിരുന്നെന്ന് പൂനെ വൈറോളജി ലാബിലെ പരിശോധനയിൽ ഇന്നലെ തെളിഞ്ഞിരുന്നു.
യു.എ.ഇയിൽ നിന്ന് 22ന് പുലർച്ചെയാണ് യുവാവ് കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. തുടർന്ന് വീട്ടിലായിരുന്നു. ഇടയ്‌ക്കൊരു ആശുപത്രിയിൽ ചികിത്സതേടി. 27ന് പുലർച്ചെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായി. വളരെ പെട്ടെന്ന് നില ഗുരുതരമായെന്നാണ് പ്രാഥമിക റിപ്പോർട്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
19ന് ദുബായിൽ നടത്തിയ പരിശോധനയുടെ ഫലം 30നാണ് ബന്ധുക്കൾ ആശുപത്രിൽ കൊടുത്തത്. ആശുപത്രി അറിയിച്ചതിനെ തുടർന്ന് ആരോഗ്യ സംഘം എത്തിയപ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. പിന്നാലെ മരണം സംഭവിച്ചു.
20 പേരാണ് ഹൈറിസ്‌ക് പ്രൈമറി സമ്പർക്കപ്പട്ടികയിലുള്ളത്. വീട്ടുകാർ, സഹായി, നാല് സുഹൃത്തുക്കൾ, ഫുട്‌ബാൾ കളിച്ച 9 പേർ എന്നിവരാണിവർ. വിമാനത്തിൽ 165 പേരാണുണ്ടായിരുന്നത്. 21 ദിവസമാണ് ഇൻക്യുബേഷൻ പീരീഡ്.
മങ്കിപോക്സ് രോഗലക്ഷണങ്ങളുള്ളവർ ആരോഗ്യ വകുപ്പിനെ നിർബന്ധമായും അറിയിക്കണം. രോഗം ആരുടേയും കുറ്റമല്ല. നേരത്തെ അറിയിച്ചാൽ അതനുസരിച്ച് ചികിത്സിയ്ക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും സാധിക്കും
വീണാ ജോർജ്,
ആരോഗ്യ മന്ത്രി
മങ്കിപോക്സ് പരിശോധന സംസ്ഥാനത്ത് ആരംഭിച്ചു. എല്ലാ ജില്ലകളിലും ഐസൊലേഷൻ വാർഡും ഒരുക്കി. രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. എല്ലാ എയർപോർട്ടുകളിലും ഹെൽപ് ഡെസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. തൃശൂരിൽ സ്ഥിരീകരിച്ചത് വൈറസിന്റെ വെസ്റ്റ് ആഫ്രിക്കൻ വകഭേദമാണ്. ജനിതക പരിശോധന നടത്തും.
പിണറായി വിജയൻ,
മുഖ്യമന്ത്രി
മങ്കിപോക്സ് മരണം:
രോഗവിവരം അറിഞ്ഞത് ഗുരുതരാവസ്ഥയിൽ
തൃശൂർ: മങ്കിപോക്സ് ബാധിച്ച് മരിച്ച ചാവക്കാട് കുരഞ്ഞിയൂർ ആനക്കോട്ടിൽ മുഹമ്മദിന്റെ മകൻ ഹഫീസിന്റെ (22) രോഗബാധ ആശുപത്രി അധികൃതരും കുടുംബാംഗങ്ങളും അറിയുന്നത് രോഗം ഗുരുതരമായപ്പോൾ.
മരണം സംഭവിച്ച ശനിയാഴ്ച യു.എ.ഇയിൽ നിന്ന് സുഹൃത്തയച്ച വാട്സ്ആപ്പ് സന്ദേശം ആശുപത്രി അധികൃതരെ കൂട്ടിരിപ്പുകാരിലൊരാൾ കാണിക്കുകയായിരുന്നു. ആശുപത്രി അധികൃതർ ഉടൻ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചു. ഉടൻ സാമ്പിൾ ശേഖരിച്ച് ഡി.എം.ഒ ഓഫീസിലെത്തിക്കുകയും ചെയ്തു. വിദേശത്ത് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിരുന്നുവെന്ന വിവരം യുവാവ്, സുഹൃത്തിനെ അറിയിച്ചിരിക്കാമെന്നാണ് കരുതുന്നത്. പൂനെ വൈറോളജിലാബിലെ പരിശോധനയിലാണ് രോഗം അന്തിമമായി സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയിൽ സ്ഥിരീകരണം ഉണ്ടായതിനെ തുടർന്നാണ് പൂനെയിൽ വീണ്ടും പരിശോധിച്ചത്. നാട്ടിലെത്തി വൈദ്യപരിശോധന തേടണമെന്ന നിർദ്ദേശവും നൽകിയാണ് യു.എ.ഇയിൽ നിന്നും വിട്ടയച്ചത്. എന്നാൽ പരിശോധനാ വിവരം വീട്ടുകാരോട് പറഞ്ഞില്ല.
ഇടയ്ക്ക് പനി വന്നെങ്കിലും നിസാരമായി കണ്ടതാണ് കുഴപ്പമായത്. ചികിത്സയും വിശ്രമവും ഇല്ലാതെ വന്നപ്പോൾ രോഗം കൂടുകയും ശരീരത്തിലും ആന്തരിക അവയങ്ങളിലും അണുബാധ വരികയുമായിരുന്നു. വീട്ടിൽ തല കറങ്ങി വീണതായും പറയുന്നു. ആദ്യം ചാവക്കാടും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അണുബാധ ശരീരം മുഴുവൻ വ്യാപിച്ചിരുന്നു. മൃതദേഹം വീട്ടിലെത്തിച്ച് മതാചാരപ്രകാരം സംസ്കരിച്ചു. മാതാവും സഹോദരിയുമാണ് രോഗബാധിതനായിരുന്നപ്പോൾ പരിചരിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |