കൊച്ചി: സൗന്ദര്യവർദ്ധക ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ ഉന്നത വിദ്യാഭ്യാസം ഉറപ്പു നൽകി കലൂരിലെ വാടകവീട്ടിൽ താമസിപ്പിച്ച് നിരന്തരം പീഡിപ്പിച്ചെന്ന പരാതിയിൽ പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലിനെതിരെ പോക്സോ കേസെടുത്തു.
എറണാകുളം സ്വദേശിനിയായ യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി. തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന മോൻസണെ ഈ കേസിൽ ഇന്നോ നാളെയോ ജയിലിലെത്തി നോർത്ത് പൊലീസ് അറസ്റ്റ് ചെയ്യും. മോൻസൺ അറസ്റ്റിലാകുന്നതു വരെ യുവതിയെ ഉപദ്രവിച്ചിരുന്നു. കേസ് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന് കൈമാറിയതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു 'കേരളകൗമുദി"യോട് പറഞ്ഞു.
2019ലാണ് പീഡനത്തിന് തുടക്കം. പെൺകുട്ടിക്ക് 17 വയസുള്ളപ്പോഴാണ് മാതാവിനൊപ്പം കലൂരിലെ വീട്ടിലെത്തുന്നത്. നിർദ്ധനരായതിനാൽ, മോൻസണിന്റെ വാഗ്ദാനത്തിൽ പെൺകുട്ടിയും കുടുംബവും വീണു. ആദ്യമെല്ലാം മാന്യമായി പെരുമാറിയ മോൻസൺ, ചികിത്സയുടേതെന്ന പേരിൽ അശ്ലീല ചിത്രങ്ങൾ കാണിച്ച് എറണാകുളത്തെ മറ്റൊരു വീട്ടിലെത്തിച്ചും പീഡിപ്പിച്ചു. ഗർഭിണിയായപ്പോൾ, വിവാഹം കഴിക്കാമെന്നും സാമ്പത്തികമായി സഹായിക്കാമെന്നും മോൻസൺ വാഗ്ദാനം നൽകി. യുവതിയെ നിർബന്ധിപ്പിച്ച് ഗർഭഛിദ്രം നടത്തിയതായും വിവരമുണ്ട്. പരാതി നൽകാൻ ഒരുങ്ങിയെങ്കിലും ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തി.
ഇന്നലെ രാത്രി സിറ്റി പൊലീസ് കമ്മിഷണർക്ക് മുന്നിലെത്തിയ യുവതിയും മാതാവും നടന്ന സംഭവങ്ങൾ വിശദീകരിച്ചു. അറസ്റ്റിന് ശേഷം മോൻസണെ കസ്റ്റഡിയിൽ വാങ്ങും. ശേഷം കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |