മോൻസണിന്റെ 'നമ്പറു'കളിൽ അമ്പരന്ന് ക്രൈംബ്രാഞ്ച്
കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കൽ പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനവും വിറ്റു കാശാക്കി. ഫോണിലൂടെ ഇയാൾ ഇടപാടുകാരോട് ഇറക്കിയ നമ്പറുകൾ കേട്ട് അന്വേഷണ സംഘം അന്തം വിട്ടു.
ഈ വർഷം ഫെബ്രുവരിയിൽ കൊച്ചിയിൽ രണ്ട് കേന്ദ്രപദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തിയിരുന്നു .കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കലൂരിലെ തന്റെ മ്യൂസിയം വീട് സന്ദർശിക്കുമെന്ന് മോൻസൺ പലരോടും ഫോണിലൂടെ പങ്കുവച്ചിരുന്നു. ഉന്നത പൊലീസ് ബന്ധങ്ങളുള്ള മോൻസന്റേത് തള്ളാണെന്ന് ആരും കരുതിയില്ല. പ്രധാനമന്ത്രിയെ വരെ എത്തിക്കാൻ സ്വാധീനമുള്ള മോൻസണിന്റെ ഫെമ കേസും യഥാർത്ഥ്യമാണെന്ന് വിശ്വസിച്ചാണ് പലരും പണം നൽകിയത്..
പുരാതനമായ ഖുറാൻ 145 കോടി രൂപയ്ക്ക് അറബ് രാജ്യത്ത് വിറ്റെന്നും, കൊച്ചി വിമാനത്താവളത്തിൽ സ്പെഷ്യൽ ഫ്ലൈറ്റ്എത്തിയാണ് ഇതു കൊണ്ടുപോയതെന്നും മോൻസൺ പലരെയും വിശ്വസിപ്പിച്ചിരുന്നു. ഖുറാൻ വാങ്ങാൻ ഖത്തറിൽ നിന്ന് നാലു പേരെത്തിയെന്ന് ഇയാൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്.
പോക്സോ കേസിൽ
വീണ്ടും അറസ്റ്റ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മോൻസണിന്റെ അറസ്റ്റ് കളമശേരി ക്രൈംബ്രാഞ്ച് യൂണിറ്റ് കാക്കനാട്ടെ ജയിലിലെത്തി രേഖപ്പെടുത്തി. ഇയാളെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. മോൻസണിന്റെ കലൂരിലെ സൗന്ദര്യവർദ്ധക ചികിത്സാ കേന്ദ്രത്തിലെ ജോലിക്കാരിയുടെ മകളെ പീഡിപ്പിച്ച സംഭവത്തിൽ എറണാകുളം നോർത്ത് പൊലീസാണ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പെൺകുട്ടിയുടെ മൊഴിയിൽ മോൻസണിന്റെ മേക്കപ്പ്മാൻ ജോഷിയെയും പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |