കൊച്ചി: തട്ടിപ്പു വീരൻ മോൻസൺ മാവുങ്കലിന്റെ വീട്ടിലെ പുരാവസ്തു ശേഖരത്തിലെ പ്രധാന ഐറ്റമാണ് 'ടിപ്പുസുൽത്താന്റെ സിംഹാസനം'. മുൻ പൊലീസ് മേധാവിയെയടക്കം പറഞ്ഞു പറ്റിച്ചിരുത്തിയ സിംഹാസനം നിർമ്മിച്ചത് കൊല്ലം സ്വദേശിയായ ആശാരി!
യൂ ട്യൂബ് ചാനൽവഴി ടിപ്പുസുൽത്താന്റെ സിംഹാസനമാണെന്നു പറഞ്ഞ് മോൻസൺ രംഗത്തെത്തിയപ്പോൾ ആശാരിയും ഞെട്ടി. എങ്കിലും ഇയാൾ ഇക്കാര്യം ആരോടും മിണ്ടിയില്ലെന്ന് മോൻസണുമായി അടുത്ത ബന്ധമുള്ളവർ കേരളകൗമുദിയോട് പറഞ്ഞു.
മോൻസണിന്റെ 'പുരാവസ്തു'ക്കളിൽ 90 ശതമാനവും വ്യാജമാണ്. ഭൂരിഭാഗവും കോയമ്പത്തൂരിലുള്ള ഡോക്ടറുടേത്. വിറ്റ് നൽകാമെന്ന് ഡോക്ടറെ പറഞ്ഞു വിശ്വസിപ്പിച്ച് കലൂരിലെ വീട്ടിൽ എത്തിക്കുകയായിരുന്നു. സുകുമാരനെന്ന ഇടനിലക്കാരനാണ് ഇതിന് സഹായിച്ചത്. ഇക്കാര്യം സുകുമാരൻ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.
കാഴ്ചയിൽ കൗതുകം തോന്നിക്കുന്ന വസ്തുക്കൾ കിട്ടുന്നിടത്തുനിന്നെല്ലാം മോൻസൺ വാങ്ങിക്കൂട്ടി. എറണാകുളത്തെ ആഡംബര ഹോട്ടലിൽ പ്രവർത്തിക്കുന്ന ആന്റിക് സ്ഥാപനത്തിൽ നിന്നും ചില വസ്തുക്കൾ സ്വന്തമാക്കിയിട്ടുണ്ട്. പുതുതായി നിർമ്മിച്ചെടുക്കുന്ന മര ഉരുപ്പടികളിലെ നിറത്തിന് കാരണം നൂറ്റാണ്ടുകൾ പഴക്കമുള്ള പച്ചിലച്ചാറാണെന്ന് പറഞ്ഞും ഇടപാടുകാരെ കബളിപ്പിച്ചു.
മോൻസണിന്റെ ആവശ്യപ്രകാരം പരാതിക്കാർ പുരാവസ്തുക്കളുടെ ലഘുലേഖകളുമായി ദുബായ്, ഖത്തർ എന്നിവിടങ്ങളിലെത്തി ഇടപാടിന് ശ്രമിച്ചിരുന്നു. അന്ന് പുരാവസ്തുക്കളുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടെങ്കിലും മോൻസൺ നൽകിയില്ല. പകരം 2019ൽ അന്നത്തെ പൊലീസ് മേധാവി പുരാവസ്തുക്കൾക്ക് സംരക്ഷണം ഏർപ്പെടുത്തി നൽകിയ രേഖകളാണ് നൽകിയത്. വിദേശത്ത് പോകാൻ വിലക്കുണ്ടെന്നും ആവശ്യക്കാർ നേരിട്ടെത്തിയാൽ ഉടമസ്ഥാവകാശം കാണിക്കാമെന്നുമായിരുന്നു മോൻസന്റെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |