കൊച്ചി: പുരാവസ്തു തട്ടിപ്പിൽ മോൻസൺ മാവുങ്കൽ പിടിയിലായി ഒരാഴ്ചയായെങ്കിലും ഇയാൾ തട്ടിയെടുത്ത കോടികൾ എവിടെയെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായില്ല. കൃത്യമായ തെളിവുകൾ ശേഖരിച്ച് വീണ്ടും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. മോൻസന്റെ ബിനാമികൾ ആരൊക്കെ, അടുപ്പക്കാരുടെയും ജീവനക്കാരുടെയും അക്കൗണ്ടുകൾ എന്നിവ പരിശോധിക്കും. നേരിട്ടും ബിനാമികളുടെ അക്കൗണ്ട് വഴിയുമാണ് പണം കൈമാറിയതെന്നാണ് പരാതിക്കാരുടെ മൊഴി. എന്നാൽ, പത്ത് കോടി കൈമാറിയെന്ന പരാതിക്ക് ആധികാരിക തെളിവുകൾ ഇനിയും കണ്ടെത്തിയിട്ടില്ല. നാല് കോടി രൂപ കൈമാറിയിട്ടുണ്ടെന്ന രേഖമാത്രമാണ് ആകെയുള്ള കച്ചിത്തുരുമ്പ്. എവിടെയെല്ലാം പണം നിക്ഷേപിച്ചു, ആർക്കെല്ലാം കൈമാറി എന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. മോൻസണുമായി അടുപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും ജീവനക്കാരെയും ചോദ്യം ചെയ്യും.
മോൻസൺ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന അനിൽകുമാറിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്തായി. തന്റെ പരാതിയിൽ തനിക്കെതിരെ അന്വേഷിക്കുന്നോ എന്നാണ് മോൻസൺ കയർക്കുന്നത്. ഹരിപ്പാട്ടെ ശ്രീവത്സം ഗ്രൂപ്പുമായി ബന്ധപ്പെട്ട 6.27 കോടി രൂപയുടെ സാമ്പത്തിക ഇടപാടിൽ വിവരശേഖരണത്തിനാണ് ഡിവൈ.എസ്.പിയും സംഘവും രണ്ടുമാസം മുമ്പ് കലൂരിലെ വീട്ടിലെത്തിയത്. ശ്രീവത്സത്തിനെതിരെ മോൻസണും പരാതി നൽകിയിരുന്നു. ദൃശ്യത്തിൽ അന്വേഷണത്തോട് സഹകരിക്കാൻ മോൻസൺ കൂട്ടാക്കുന്നിയില്ല. തന്നെക്കുറിച്ച് ചേർത്തലയിലെ വീട്ടുപരിസരത്ത് പോയി അന്വേഷിച്ചത് എന്തിനാണെന്നടക്കം ഇയാൾ ചോദിക്കുന്നുണ്ട്. അത് തങ്ങളുടെ ജോലിയുടെ ഭാഗമാണെന്നാണ് ഉദ്യോഗസ്ഥന്റെ മറുപടി. തന്റെ ബന്ധങ്ങളെക്കുറിച്ച് അറിയില്ലെന്നും മോൻസൺ ഡിവൈ.എസ്.പിക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.
വിശ്വരൂപം കേസിൽ കസ്റ്റഡിയിൽ വാങ്ങും
ശില്പങ്ങളുടെ പണം ലഭിക്കാനുണ്ടെന്ന് കാണിച്ച് തിരുവനന്തപുരം മുട്ടത്തറ സ്വദേശി സുരേഷ് നൽകിയ പരാതിയിൽ മോൻസണെതിരെ കഴിഞ്ഞ ദിവസം തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്ര് കേസെടുത്തിരുന്നു. ഈ കേസിൽ ഇന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകും. വിശ്വരൂപമടക്കം എട്ട് ശില്പങ്ങൾ നിർമ്മിച്ചു നൽകിയ വകയിൽ 70ലക്ഷത്തോളം രൂപ കിട്ടാനുണ്ടെന്നാണ് പരാതി. ഇവയെല്ലാം കലൂരിലെ മോൻസന്റ വീട്ടിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മോൻസന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ചെമ്പോലകൾ പോലുള്ള വസ്തുക്കൾ പുരാവസ്തുവകുപ്പ് കൂടുതൽ പരിശോധനക്ക് വിധേയമാക്കും. വ്യാജമായി ഉണ്ടാക്കിയതാണോ, കാലപ്പഴക്കം, മൂല്യം എന്നിവ സംബന്ധിച്ചാണ് തെളിവെടുപ്പ്. പലതും വ്യാജമാണ്.
ചേർത്തല സ്റ്റേഷൻ ഹൗസ് ഓഫീസറെ സ്ഥലം മാറ്റി
ചേർത്തല: പുരാവസ്തുക്കളുടെ പേരിൽ തട്ടിപ്പ് നടത്തി അറസ്റ്റിലായ മോൺസണുമായുള്ള ബന്ധത്തിന്റെ പേരിൽ ചേർത്തല സ്റ്റേഷൻ ഹൗസ് ഓഫീസർ പി. ശ്രീകുമാറിനെ സ്ഥലം മാറ്റി. പാലക്കാട് ക്രൈം ബ്രാഞ്ചിലേക്കാണ് മാറ്റിയത്. വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
സ്റ്റേഷൻ ഓഫീസർക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രതിഷേധമുയർന്നിരുന്നു. മോൺസൺ മാവുങ്കലുമായുള്ള ഫോൺ സംഭാഷണവും മോൺസണിന്റെ വീട്ടിൽ നടന്ന വിവാഹനിശ്ചയത്തിൽ പങ്കെടുത്തതിന്റെ ചിത്രവും ഉപയോഗിച്ചായിരുന്നു പ്രതിഷേധം. സംസ്ഥാന തലത്തിൽ വിഷയം ചർച്ചയായ സാഹചര്യത്തിലാണ് ഇടപെടലുണ്ടായതെന്നാണ് വിവരം.
വകുപ്പ് തലത്തിലും ക്രൈം ബ്രാഞ്ചും ആരോപണ വിധേയരായ ഉദ്യോസ്ഥർക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. ചേർത്തല സ്റ്റേഷനിൽ നിലവിൽ മോൺസണെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |