കണ്ണൂർ: മോറിസ് കോയിൻ ക്രിേപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ കൊല്ലം അഞ്ചുകല്ലുമൂട് സ്വദേശി സന്തോഷ് ഫിലിക്‌സിനെ(38)കണ്ണൂർ അസിസ്റ്റന്റ് കമ്മിഷണർ പി.പി. സദാനന്ദൻ അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവർ ഏഴായി.
മോറിസ് കോയിൻ പദ്ധതിയിലെ ആദ്യകാല നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. സന്തോഷ് ഫിലിക്‌സിന്റെ പേരിൽ കൊല്ലം ആക്സിസ് ബാങ്കിലുള്ള അക്കൗണ്ട് പരിശോധിച്ചതിൽ 58,28,13,1,40 രൂപ വിവിധ നിക്ഷേപകരിൽ നിന്നും സ്വീകരിച്ചതായി കണ്ടെത്തിയിരുന്നു. മൊത്തം 1300 കോടി രൂപ പിരിച്ചെടുത്തതിൽ 58 കോടി രൂപയും സന്തോഷിന്റെ അക്കൗണ്ടിലേക്കാണ് ക്രെഡിറ്റ് ചെയ്തത്. ഈ തട്ടിപ്പ് പദ്ധതിയിലേക്ക് ആയിരക്കണക്കിന് ആളുകളെ ഇയാൾ ചേർത്തതായും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ തന്നെ ലോംഗ് റിച്ച് വെബ്‌സൈറ്റിലും മോറിസ് കോയിൻ വെബ്‌സൈറ്റിലുമായി 376 വ്യത്യസ്ത ഐ.ഡികളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പിൻ സ്റ്റോക്കിസ്റ്റുകൾ വഴി ശേഖരിച്ച ഭീമമായ തുക കമ്പനി ഉടമ നിഷാദിന്റെ ഫെഡറൽ ബാങ്ക് കരൂർ വൈശ്യ ബാങ്ക് തുടങ്ങിയ അക്കൗണ്ടിലേക്കും ലോംഗ് റിച്ച് ഗ്ലോബൽ എന്ന പേരിൽ കാത്തലിക് സിറിയൻ ബാങ്കിന്റെ കോയമ്പത്തൂർ ബ്രാഞ്ച് അക്കൗണ്ടിലേക്കും ഐ.സി.ഐ.സി.ഐ അക്കൗണ്ടിലേക്കും മാറ്റിയതായി കണ്ടെത്തി.
ഈ അക്കൗണ്ടുകളിൽ നിന്നും വിവിധ ഇന്റർനെറ്റ് മണി പേയ്‌മെന്റ് ഗേറ്റ് വേ കമ്പനികളുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. ഇത്തരം നോഡൽ അക്കൗണ്ടുകൾ വഴി ആദ്യകാല നിക്ഷേപകർക്ക് ഭീമമായ പണം വിതരണം ചെയ്തിട്ടുണ്ട്. ഈ അക്കൗണ്ടുകൾ എല്ലാം പരിശോധിച്ചതിന്റെ ഭാഗമായാണ് സന്തോഷ് ഫിലിക്സ് അറസ്റ്റിലായത്.
കണ്ണപുരം എസ്.ഐ വിനീഷ്,എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പേത്ത് ,കണ്ണൂർ സിറ്റി എസ്.ഐ സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുകൾ നടന്നുവരുന്നത്. ലോംഗ് റിച്ച് നിക്ഷേപ തട്ടിപ്പ് പദ്ധതിയുടെ ഫണ്ടുകൾ കൈകാര്യം ചെയ്ത കൂടുതൽ ആളുകളെ ചോദ്യം ചെയ്തുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |