മലപ്പുറം: ഹരിതയ്ക്കെതിരായ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും മുസ്ളിം ലീഗ് ഉന്നതാധികാരസമിതിയെ നിശിതമായി വിമർശിച്ചും എം.എസ്.എഫിലെ ഒരുവിഭാഗം നേതാക്കൾ ലീഗ് ദേശീയ നേതൃത്വത്തിന് കത്തയച്ചു. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്റെ അപക്വമായ ഇടപെടലുകളാണ് വിഷയം വഷളാക്കി വനിതാകമ്മിഷനിൽ എത്തിച്ചതെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു. ഭരണഘടനാപിൻബലമില്ലാത്ത ഉന്നതാധികാര സമിതി, ഹരിതയെ പിരിച്ചുവിട്ടത് നീതീകരിക്കാനാവില്ല. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയോ ദേശീയ കമ്മിറ്റിയോ കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്നും കത്തിൽ പറയുന്നു. എം.എസ്.എഫ് ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, സീനിയർ വൈസ് പ്രസിഡന്റ് എ.പി.അബ്ദുസമദ് അടക്കം എട്ടുപേരാണ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ, ട്രഷറർ പി.വി. അബ്ദുൾ വഹാബ് എന്നിവർക്ക് അയച്ച കത്തിൽ ഒപ്പുവച്ചിരിക്കുന്നത്. ഹരിതയുടെ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് സമാനമായ രീതിയിൽ പുതിയ സംസ്ഥാന കമ്മിറ്റിയെ നൂലിൽ കെട്ടിയിറക്കാനാണ് പദ്ധതിയെങ്കിൽ അംഗീകരിക്കില്ലെന്നും കത്തിൽ പറയുന്നു. എം.എസ്.എഫ് സംസ്ഥാന സമിതിയിലെ 18 പേരിൽ പി.കെ. നവാസിന്റെ എതിർചേരിയിൽപ്പെട്ടവരാണ് ഹരിതയ്ക്കെതിരായ നടപടിയിൽ പുനഃപരിശോധന ആവശ്യപ്പെട്ടത്. യോഗത്തിൽ നവാസിന്റെ ഭാഗത്ത് നിന്ന് സ്ത്രീവിരുദ്ധ പരാമർശമുണ്ടായതിന് ഞങ്ങൾ സാക്ഷികളാണ്. കുറ്റക്കാരെന്ന് ബോദ്ധ്യപ്പെട്ടിട്ടും നടപടിയെടുക്കാത്തത് ലീഗിന് അപമാനകരമാണ്. ആരോപണവിധേയർ ഖേദപ്രകടനത്തിൽപ്പോലും തെറ്റുപറ്റിയെന്ന് പറഞ്ഞിട്ടില്ല. ലീഗിന്റെ മൺമറഞ്ഞ ഉന്നതനേതാക്കളെല്ലാം സ്ത്രീകളുടെ ഉന്നമനത്തിനായി പ്രയത്നിച്ചവരാണ്. ഇവരെ കൂടി അപമാനിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ തീരുമാനം. ലീഗ് സ്ത്രീവിരുദ്ധമാണെന്ന പൊതുധാരണസൃഷ്ടിക്കപ്പെട്ടു. ഒരു കാരണവശാലും ഹരിതയെ പിരിച്ചുവിട്ട തീരുമാനവുമായി മുന്നോട്ടുപോവരുതെന്നും കത്തിൽ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |