കോലഞ്ചേരി: ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്ന നാല്പതുകാരി പ്രസവിച്ചയുടൻ കുഞ്ഞിനെ വെള്ളം നിറഞ്ഞ പാറമടയിലെറിഞ്ഞ് കൊലപ്പെടുത്തി. കോലഞ്ചേരി തിരുവാണിയൂർ പഴുക്കാമറ്റം ആറ്റിനീക്കര സ്കൂളിന് സമീപം താമസിക്കുന്ന പഴുക്കാമറ്റത്ത് വീട്ടിൽ ശാലിനിയാണ് കൊടുംക്രൂരത കാട്ടിയത്. രക്തസ്രാവത്തെ തുടർന്ന് അവശയായ ഇവർ എറണാകുളം ജനറൽ ആശുപത്രിയിലാണ്. പുത്തൻകുരിശ് പൊലീസ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ ശേഷം ആശുപത്രിയിൽ റിമാൻഡ് ചെയ്യുകയായിരുന്നു.
പൊലീസ് പറയുന്നത്: ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ ഇളയ മകനോട് വയറുവേദനയെന്നു പറഞ്ഞ് പുറത്തിറങ്ങിയ ശാലിനി വീടിനടുത്തുള്ള റബർ തോട്ടത്തിലെ പാറക്കല്ലിന് മുകളിലെത്തി ആൺകുഞ്ഞിന് ജന്മം നൽകി. പൊക്കിൾക്കൊടി മുറിച്ച് മാറ്റിയശേഷം വായിൽ തുണി തിരുകി രണ്ടു ഷർട്ടുകളിൽ കുഞ്ഞിനെ പൊതിഞ്ഞ് 500 മീറ്റർ അകലെയുള്ള പാറമടയിലെത്തി. തുടർന്ന് കുഞ്ഞിന്റെ ദേഹത്ത് ഭാരമുള്ള കല്ല് വരിഞ്ഞു കെട്ടി ജീവനോടെ മടയിലേക്ക് വലിച്ചെറിഞ്ഞു.
ഗർഭിണിയായ വിവരം വീട്ടിലും നാട്ടിലും ശാലിനി അറിയിച്ചിരുന്നില്ല. കൂലിപ്പണിക്കാരിയായ ശാലിനിക്ക് വേറെയും നാലു മക്കളുണ്ട്. ഒരു മകൾ വിവാഹിതയാണ്. മൂന്ന് ആൺകുട്ടികൾക്കൊപ്പമായിരുന്നു താമസം. ഭർത്താവിനെ പിരിഞ്ഞു കഴിയവേ കുഞ്ഞുണ്ടായതിലെ നാണക്കേടോർത്താണ് കൊലപാതകമെന്ന് കരുതുന്നു.
ബുധനാഴ്ച രാവിലെ ശാലിനി വീട്ടിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ട് മൂത്ത മകൻ പിതാവിനെ വിവരം അറിയിച്ചു. ഇയാൾ വീട്ടിലെത്തിയെങ്കിലും അകത്ത് കയറാൻ ശാലിനി അനുവദിച്ചില്ല. ഭർത്താവ് പഞ്ചായത്തംഗത്തെയും അയൽക്കാരെയും വിവരമറിയിച്ചു. നാട്ടുകാർ എത്തിയപ്പോഴും വീട്ടിൽ കയറിയാൽ ആത്മഹത്യ ചെയ്യുമെന്നായിരുന്നു ശാലിനിയുടെ ഭീഷണി. പുത്തൻകുരിശ് പൊലീസും ആരോഗ്യ പ്രവർത്തകരും ചേർന്നാണ് രക്തം വാർന്ന് അവശനിലയിലായ ഇവരെ ബലമായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച വൈകിട്ട് ഡോക്ടർ നടത്തിയ പരിശോധനയിലാണ് പ്രസവിച്ച കാര്യം അറിയുന്നത്. കുഞ്ഞ് ചാപിള്ളയായതിനാൽ മടയിൽ എറിഞ്ഞെന്ന് ഇവർ ഡോക്ടറോട് പറഞ്ഞു.
ഡോക്ടറിൽ നിന്ന് വിവരമറിഞ്ഞ പൊലീസ് ഇന്നലെ രാവിലെ ശാലിനിയെ ആശുപത്രിയിൽ നിന്നെത്തിച്ച് കുഞ്ഞിനെ എറിഞ്ഞ സ്ഥലം കണ്ടെത്തി. ഫയർഫോഴ്സിന്റെ സ്കൂബാ സംഘമാണ് മൃതദേഹം കണ്ടെടുത്തത്. ശാലിനി ഒരു കൂസലുമില്ലാതെയാണ് പൊലീസിനോട് കാര്യങ്ങൾ വിശദീകരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ശ്വാസം മുട്ടിയാണോ വെള്ളത്തിൽ മുങ്ങിയാണോ മരണമെന്ന് അറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.
പുത്തൻകുരിശ് ഡിവൈ.എസ്.പി ജി.അജയ്നാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ആരോഗ്യനില മെച്ചപ്പെട്ട ശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |