തിരുവനന്തപുരം : മുല്ലപ്പെരിയാർ മരംമുറിക്കലുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായിരുന്ന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ സർക്കാർ റദ്ദാക്കി. മുല്ലപ്പെരിയാർ ബേബി ഡാം ശക്തിപ്പെടുത്താൻ സമീപത്തെ 15 മരങ്ങൾ മുറിച്ചു നീക്കാൻ തമിഴ്നാട് സർക്കാരിന് അനുമതി നൽകി ഉത്തരവിറക്കിയതിനാണ് സസ്‌പെൻഡ് ചെയ്തിരുന്നത്.
ബെന്നിച്ചൻ തോമസിന്റെ മാത്രം സസ്‌പെൻഷൻ തുടരേണ്ടതില്ലെന്ന ഉന്നതതല സമിതി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പിൻവലിച്ചതെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലുണ്ട്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വനം മേധാവിയുടെയും സർക്കാരിന്റെയും നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ തുടർ നടപടി എടുക്കാൻ പാടുള്ളൂവെന്നും ഉത്തരവിൽ പറയുന്നു.
ബെന്നിച്ചനെതിരായ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഐ.എ.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. ബെന്നിച്ചന്റെ സസ്‌പെൻഷൻ നടപടികൾ നിയമാനുസൃതമാണോയെന്ന് കേന്ദ്ര വനം മന്ത്രാലയത്തിന്റെ ഉന്നത ഉദ്യോഗസ്ഥരും സംസ്ഥാനത്തോട് ആരാഞ്ഞിരുന്നു.
മുല്ലപ്പെരിയാർ ബേബി ഡാം പരിസരത്തെ 15 മരങ്ങൾ മുറിച്ചു നീക്കാൻ തമിഴ്നാട് ജലവിഭവ എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് അനുമതി നൽകി ഉത്തരവിറക്കിയതിനു പിന്നാലെ കഴിഞ്ഞ നവംബർ 11നാണ് ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്തത്. എന്നാൽ, ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ആവശ്യത്തെ തുടർന്നാണ് ബെന്നിച്ചൻ ഉത്തരവിറക്കിയതെന്ന രേഖകൾ പുറത്തു വന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച ചീഫ് സെക്രട്ടറി, ജലവിഭവ അഡിഷണൽ ചീഫ് സെക്രട്ടറിയെ വെള്ളപൂശിയാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |