ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ട സമിതിക്ക് ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ നിയമപരമായ എല്ലാ അധികാരങ്ങളും താത്ക്കാലികമായി കൈമാറാൻ സുപ്രീം കോടതി തീരുമാനിച്ചത് കേരളത്തിന് പ്രതീക്ഷ നൽകുന്നതാണെങ്കിലും ആശങ്കകൾ ബാക്കി. സാങ്കേതിക വിദഗ്ദ്ധരെ ഉൾപ്പെടുത്തി മേൽനോട്ടസമിതി ശക്തിപ്പെടുത്താനും നിർദ്ദേശമുണ്ട്. ഇതു സംബന്ധിച്ച് സുപ്രീംകോടതി നാളെ ഉത്തരവിറക്കും.
താത്ക്കാലിക അധികാരം മേൽനോട്ട സമിതിക്ക്
സുപ്രീം കോടതി ഉത്തരവ് നാളെ
അധികാരം നൽകി മേൽനോട്ട സമിതിയെ ശക്തിപ്പെടുത്തണമെന്ന് കേരളവും ഹർജിക്കാരനായ ഡോ. ജോ ജോസഫും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കേരളവും തമിഴ്നാടും ഓരോ സാങ്കേതിക വിദഗ്ദ്ധരെക്കൂടി ഉൾപ്പെടുത്തണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശവും സുപ്രീം കോടതി അംഗീകരിച്ചു.
എന്നാൽ, മേൽനോട്ടസമിതിയുടെ നിലവിലെ സമീപനങ്ങളെ ചെറുക്കാനും പുതിയ തീരുമാനങ്ങൾ നടപ്പാക്കുന്നതിനും കേരളത്തിന്റെ വിദഗ്ദ്ധ പ്രതിനിധിക്ക് കഴിയുമോ എന്നതിൽ ഡാം സുരക്ഷയുമായി ബന്ധപ്പെട്ട പ്രഗത്ഭർക്ക് ആശങ്കയുണ്ട്.
ഡാം സുരക്ഷാ നിയമപ്രകാരം രൂപീകൃതമായ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് മുല്ലപ്പെരിയാർ വിഷയങ്ങൾ കൈമാറണമെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. അത് പൂർണ്ണതോതിൽ പ്രവർത്തന സജ്ജമല്ലെന്നും അതിന് ഒരു വർഷംകൂടി വേണ്ടിവരുമെന്നും കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ഇന്നലെ അറിയിച്ചു. അതുവരെ ഡാം അതോറിറ്റിയുടെ അധികാരം മേൽനോട്ട സമിതിക്ക് കൈമാറണമെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ജസ്റ്റിസ് എ.എസ്. ഓക്ക, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിനെ കേന്ദ്ര സർക്കാർ അറിയിച്ചു. തുടർന്നാണ് അതോറിറ്റിയുടെ അധികാരങ്ങൾ താത്ക്കാലികമായി മേൽനോട്ട സമിതിക്ക് കൈമാറി ഉത്തരവിറക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്.
മേൽനോട്ട സമിതി
നിലവിൽ മൂന്ന് അംഗങ്ങളാണ് മേൽനോട്ട സമിതിയിലുള്ളത്. ചീഫ് എൻജിനിയർ (ഡാം സേഫ്റ്റി ഓർഗനൈസേഷൻ, സെൻട്രൽ വാട്ടർ കമ്മിഷൻ) ചെയർമാനും അഡിഷണൽ ചീഫ് സെക്രട്ടറി (വാട്ടർ റിസോഴ്സ് ഡിപ്പാർട്ട്മെന്റ് - കേരള), പ്രിൻസിപ്പൽ സെക്രട്ടറി (പി.ഡബ്ല്യു.ഡി - തമിഴ്നാട്) എന്നിവരാണ് അംഗങ്ങൾ. കേരളത്തിന്റെയും തമിഴ്നാടിന്റെയും വിദഗ്ദ്ധരെക്കൂടി ഉൾപ്പെടുത്തുന്നതോടെ അത് 5 ആകും. അതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനം കേരളത്തിനുണ്ടാകുമോ എന്ന് കണ്ടറിയണം.
മേൽനോട്ട സമിതിക്ക് നിയമ പ്രകാരമുള്ള സകല ചുമതലകളും നിർവ്വഹിക്കാൻ കഴിയുന്ന തരത്തിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി മിനിട്സ് തയ്യാറാക്കാൻ കേരളത്തിന്റെ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയോടും തമിഴ്നാടിന്റെ അഭിഭാഷകൻ ശേഖർ നഫാഡയോടും ജസ്റ്റിസ് ഖാൻവിൽക്കർ നിർദ്ദേശിച്ചു.
ഇരു സംസ്ഥാനങ്ങളും തീരുമാനം നടപ്പിലാക്കണം
മേൽനോട്ട സമിതിയെ അധികാരങ്ങളില്ലാത്ത സമിതിയെന്നായിരുന്നു സംസ്ഥാനങ്ങൾ കോടതിയിൽ വിശേഷിപ്പിച്ചിരുന്നത്.
ഡാം സുരക്ഷാ അതോറിറ്റിയിൽ നിക്ഷിപ്തമായ നിയമപരമായ എല്ലാ അധികാരങ്ങളും ലഭിക്കുന്നതോടെ താത്ക്കാലികമായെങ്കിലും സമിതി കൂടുതൽ ശക്തമാവും.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികൾ, സുരക്ഷ, പരിപാലനം തുടങ്ങിയ കാര്യങ്ങളിൽ മേൽനോട്ട സമിതിക്ക് ഉറച്ച തീരുമാനമെടുക്കാൻ കഴിയും.
സമിതിയുടെ നിർദ്ദേശങ്ങൾ പാലിക്കാൻ കേരളത്തിനും തമിഴ്നാടിനും നിയമപരമായി ബാദ്ധ്യതയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |