തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ബദൽ സംവിധാനം പെട്ടെന്നുണ്ടാക്കണമെന്നും അറിയിച്ച് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് താൻ കത്ത് നൽകിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥിരീകരിച്ചു. മുല്ലപ്പള്ളി രാജിസന്നദ്ധത രേഖാമൂലം സോണിയയെ അറിയിച്ചെന്ന് കേരളകൗമുദി നേരത്തേ റിപ്പോർട്ട് ചെയ്‌തിരുന്നു.
ഫലപ്രഖ്യാപനത്തിന് ശേഷം സോണിയയ്‌ക്ക് നൽകിയ വിശദമായ റിപ്പോർട്ടിൽ, പുതിയ അദ്ധ്യക്ഷൻ വരുന്നത് വരെ തുടരാമെന്നാണ് താൻ അറിയിച്ചതെന്ന് ഇന്നലെ അദ്ദേഹം വാർത്താലേഖകരോട് പ്രതികരിച്ചു. പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം തനിക്കാണ്. സോണിയയ്‌ക്ക് അയച്ച റിപ്പോർട്ടിൽ എല്ലാം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ താൻ വീണ്ടുമൊരു കത്തയച്ചെന്നും പരാജയം അന്വേഷിക്കുന്ന അശോക് ചവാൻ സമിതിയെ ബഹിഷ്‌കരിച്ചെന്നുമുള്ള വാർത്തകൾ ശരിയല്ല. അശോക് ചവാനെയും ആ സമിതിയിലെ ഒരാളൊഴിച്ചുള്ള അംഗങ്ങളെയും വർഷങ്ങളായി അറിയാം. അവർ തന്റെ ആത്മസുഹൃത്തുക്കളാണ്. ചവാൻ ബന്ധപ്പെട്ടപ്പോൾ കമ്മിഷൻ മുമ്പാകെ വന്ന് പുതിയൊരു കാര്യം പറയാനില്ലെന്നും പറയേണ്ടതെല്ലാം സോണിയാ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ആ റിപ്പോർട്ടിന്റെ പകർപ്പ് കമ്മിഷന് നൽകാമെന്നും. അത് തന്റെ പ്രസ്താവനയായി രേഖപ്പെടുത്താനും അറിയിച്ചു.
യു.ഡി.എഫ് യോഗത്തിൽ താൻ പങ്കെടുക്കാതിരുന്നത് കെ.പി.സി.സി അദ്ധ്യക്ഷസ്ഥാനത്ത് നിന്നൊഴിവാക്കാൻ സോണിയാ ഗാന്ധിയോട് അഭ്യർത്ഥിച്ച സാഹചര്യത്തിലാണ്. കെ.പി.സി.സി അദ്ധ്യക്ഷനെന്ന നിലയിലാണ് താൻ യു.ഡി.എഫ് ഏകോപനസമിതി യോഗത്തിൽ പങ്കെടുക്കുന്നത്. മാറാൻ സന്നദ്ധത അറിയിച്ച ശേഷവും യോഗത്തിൽ പങ്കെടുക്കുന്നത് രാഷ്ട്രീയവും ധാർമ്മികവുമായി തെറ്റാണ്. ധാർമ്മികമായി ഇനി തനിക്ക് രാഷ്ട്രീയകാര്യ സമിതിയോ മറ്റൊരു യോഗമോ വിളിക്കാനാവില്ല.
പരാജയപ്പെട്ട ദിവസം പടിയിറങ്ങാൻ അറിയാഞ്ഞിട്ടല്ല. അത്തരം തീരുമാനമെടുക്കുന്നതിൽ ഒരിക്കലും പിന്നാക്കം പോയിട്ടുമില്ല. പാർട്ടി പരാജയപ്പെട്ട നിർണായക ഘട്ടത്തിൽ ഇട്ടിട്ടു പോയ ആളെന്ന് ചരിത്രം രേഖപ്പെടുത്താതിരിക്കാനാണ് സ്ഥാനത്ത് തുടരുന്നത്. സോണിയഗാന്ധിയും രാഹുൽഗാന്ധിയും നിർലോഭമായ സഹകരണം നൽകി. തിരഞ്ഞെടുപ്പിൽ ജയിക്കാനായില്ലെന്ന ദു:ഖം മനസിലുണ്ട്. പരാജയത്തിന്റെ ഉത്തരവാദിത്വം ആരുടെയും തലയിൽ വയ്‌ക്കില്ല.
ഒരുപാട് ഇല പൊഴിയും കാലം കണ്ട പാർട്ടിയാണ് കോൺഗ്രസ്. മാദ്ധ്യമങ്ങൾ പറയുന്നത് പോലുള്ള ആശയ സംഘർഷം കോൺഗ്രസിൽ ഇല്ല. എല്ലാവരും ഒറ്റക്കെട്ടായി പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവരാണ്. അവരുടെ മനോവീര്യം തകർക്കാൻ നിഗൂഢമായ ലക്ഷ്യങ്ങളും സങ്കുചിതമായ താല്പര്യങ്ങളുമായി പ്രസ്ഥാനത്തോട് ആരും അപരാധം കാണിക്കരുത്- മുല്ലപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |