ന്യൂഡൽഹി : മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്താനായി മരം മുറിക്കാനുള്ള അനുമതി നൽകാൻ സെപ്തംബർ 17 ന് ചേർന്ന സെക്രട്ടറി തല യോഗത്തിൽ തീരുമാനമായതായി കേരളം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിംഗ് കൗൺസൽ ജി. പ്രകാശ് ഒക്ടോബർ 27 സമർപ്പിച്ച സത്യവാങമൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മരം മുറിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന വാദത്തിൽ സർക്കാരും മന്ത്രിമാരും ഉറച്ചു നിൽക്കുമ്പോഴാണ്, സർക്കാർ തന്നെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിന്റെ രേഖകൾ പുറത്തുവന്നത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി കേരളത്തിന്റെ വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടിയായാണ് സത്യവാങ്മൂലം നൽകിയത്.
മരം മുറിക്കാൻ ഒരു യോഗത്തിലും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത്. സെപ്തംബർ 17ന് ചേർന്ന കേരളം - തമിഴ്നാട് യോഗത്തിൽ വിഷയം പരിഗണനയിലാണെന്നാണ് പറഞ്ഞതെന്നും, നവംബർ ഒന്നിന് യോഗം ചേർന്നിട്ടില്ലെന്നും മന്ത്രി ആവർത്തിക്കുകയായിരുന്നു. എന്നാൽ, സെപ്തംബർ 17ന് ചേർന്ന യോഗത്തിൽ തന്നെ തമിഴ്നാടിന് മരം മുറിക്കാനുള്ള അനുമതി നൽകിയിരുന്നുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. നവംബർ 6 നാണ് മരംമുറിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങുന്നത്.
സത്യവാങ്‌മൂലത്തിലെ വിവരങ്ങൾ
ബേബി ഡാം ശക്തമാക്കുന്നതിന് ചില മരങ്ങൾ മുറിക്കാനും നിർമ്മാണ സാധനങ്ങൾ കൊണ്ടുപോകാനും അനുമതി നൽകാനും സെപ്തംബർ 17 ന് ചേർന്ന സെക്രട്ടറിതല യോഗത്തിൽ തീരുമാനിച്ചു.
അനുമതിക്കായി കൃത്യമായ ഫോർമാറ്റിൽ അപേക്ഷ നൽകാൻ തമിഴ്നാടിനോട് നിർദേശിച്ചിട്ടുണ്ട്. തമിഴ്നാട് അപേക്ഷ നൽകിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |