തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ നാമനിർദ്ദേശം ചെയ്ത ഹൈക്കമാൻഡ് തീരുമാനത്തെ കെ.പി.സി.സി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. കെ.പി.സി.സിയിലെ നേതൃമാറ്റം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം വാർത്താലേഖകരോട് വ്യക്തമാക്കി.
പ്രതിപക്ഷനേതാവായി സതീശൻ തിളങ്ങും. അദ്ദേഹത്തെ കോൺഗ്രസ് നിയമസഭാകക്ഷി നേതാവായി നോമിനേറ്റ് ചെയ്തുള്ള കത്ത് സ്പീക്കർക്ക് കൈമാറി.
പാർട്ടി സംസ്ഥാന അദ്ധ്യക്ഷന്റെ കാര്യത്തിൽ ഹൈക്കമാൻഡ് എത്രയും വേഗം തീരുമാനമെടുക്കണമെന്ന് താൻ ആവശ്യപ്പെട്ടിട്ടുണ്ട്.എ.ഐ.സി.സിയാണ് കെ.പി.സി.സി അദ്ധ്യക്ഷനെ നിയമിച്ചത്. ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിച്ചാകും നടപടി. പ്രതിപക്ഷനേതാവെന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനമാണ് രമേശ് ചെന്നിത്തല കാഴ്ചവച്ചത്. കേരളം കണ്ട മികച്ച പ്രതിപക്ഷനേതാക്കളിൽ ഒരാളാണ് ചെന്നിത്തലയെന്ന് ചരിത്രം രേഖപ്പെടുത്തും.
വി.ഡി. സതീശനെ പ്രതിപക്ഷനേതാവായി തിരഞ്ഞെടുത്ത വിവരം ഹൈക്കമാൻഡ് പ്രതിനിധി മല്ലികാർജുൻ ഖാർഗെയാണ് വിളിച്ചറിയിച്ചത്. പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവറും വിളിച്ചു. സതീശനെ തിരഞ്ഞെടുത്തതിന്റെ നടപടിക്രമത്തെക്കുറിച്ച് അറിയില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |