SignIn
Kerala Kaumudi Online
Tuesday, 16 April 2024 5.37 PM IST

മുരളി കൺവീനറാകുന്നത് തടയാൻ ഗ്രൂപ്പ് കളി തകൃതി

muraleedharan

മുരളി രാഷ്ട്രീയകാര്യ സമിതി ബഹിഷ്കരിച്ചത് ഇത് കാരണം

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് കൺവീനറായി കെ. മുരളീധരൻ വരുന്നത് തടയാൻ ഗ്രൂപ്പുകളുടെ കരുനീക്കങ്ങൾ തകൃതിയായി നടക്കുന്നു. ഇതാണ് കൺവീനർ പ്രഖ്യാപനം വൈകാൻ കാരണം. പുതിയ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് കരുനീക്കങ്ങളെന്ന് മനസിലാക്കിയാണ് കെ. മുരളീധരൻ കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നിന്ന് പ്രതിഷേധസൂചകമായി വിട്ടുനിന്നതെന്നും അറിയുന്നു.

പുതിയ നേതൃമാറ്റങ്ങൾ സൃഷ്ടിച്ച ആവേശത്തിന് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ വീണ്ടും മുറുമുറുപ്പുകളുയരുന്നതിന്റെ സൂചനയാണ് പുതിയ നീക്കങ്ങൾ. പ്രതിപക്ഷനേതാവായി വി.ഡി. സതീശനെ നിയമിച്ചതിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരനെയും ഹൈക്കമാൻഡ് ഏറെക്കുറെ തീരുമാനിച്ചതായിരുന്നു. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തതിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അതൃപ്തിയുണ്ടായെന്ന് മനസ്സിലാക്കി, അവരെക്കൂടി വിശ്വാസത്തിലെടുത്താണ് തീരുമാനമെന്ന് വരുത്താനാണ് പ്രഖ്യാപനം വൈകിച്ചത്. എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവർ കേരള നേതാക്കളുമായി ഫോണിൽ സംവദിച്ചതും ഇതിന്റെ ഭാഗമായിരുന്നു. എന്നാൽ, ഹൈക്കമാൻഡ് തീരുമാന പ്രകാരം സുധാകരനെ തന്നെ പ്രസിഡന്റായി പ്രഖ്യാപിച്ചു. അതിന് പിന്നാലെയാണ് യു.ഡി.എഫ് കൺവീനറാരെന്ന ചർച്ചകളും ചൂടുപിടിച്ചത്.

തുടക്കത്തിൽ കേട്ടിരുന്നത് കെ. മുരളീധരന്റെ പേരായിരുന്നു. എന്നാൽ, പുതിയ പ്രസിഡന്റിനൊപ്പം പ്രഖ്യാപിച്ച വർക്കിംഗ് പ്രസിഡന്റുമാരുടെ കൂട്ടത്തിൽ നിലവിൽ വർക്കിംഗ് പ്രസിഡന്റായിരുന്ന കെ.വി. തോമസ് ഒഴിവാക്കപ്പെട്ടതോടെ ചർച്ച വഴിമാറി. തോമസിനെ കൺവീനർ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന പ്രചാരണമുണ്ടായി. ഹൈക്കമാൻഡ് പ്രതിനിധികളെ കാണാൻ തോമസ് ഡൽഹിയിലെത്തിയത് അഭ്യൂഹങ്ങൾ കനപ്പിച്ചു.

തോമസിനെ കൺവീനറാക്കിയില്ലെങ്കിൽ പോലും മുരളീധരൻ വരുന്നത് തടയാനുള്ള നാടകങ്ങളാണ് അരങ്ങേറുന്നത്. തെക്കൻ ജില്ലകളിൽ മുസ്ലിം പ്രാതിനിദ്ധ്യം കണക്കിലെടുത്ത് എം.എം. ഹസ്സനെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ തുടരാൻ അനുവദിക്കണമെന്ന വാദമുണ്ട്. എന്നാൽ, പ്രതിപക്ഷനേതാവിനെയും കെ.പി.സി.സി പ്രസിഡന്റിനെയും മാറ്റിയ സ്ഥിതിക്ക് കൺവീനറും പുതിയ ആൾ ആവണമെന്നാണ് ഹൈക്കമാൻഡ് നിലപാട്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേരും കേൾക്കുന്നുണ്ട്. എ ഗ്രൂപ്പിനോട് മാനസികമായി അകന്നുനിൽക്കുന്ന തിരുവഞ്ചൂർ,​ കെ. സുധാകരനോടും വി.ഡി. സതീശനോടും അടുപ്പം പുലർത്തുകയുമാണ്.

അതിനിടെ, വർക്കിംഗ് പ്രസിഡന്റ് സ്ഥാനം പ്രതീക്ഷിച്ചിട്ടും നിരസിക്കപ്പെട്ട എം.പിമാരായ രാജ്മോഹൻ ഉണ്ണിത്താനും എം.കെ. രാഘവനും നേതൃത്വത്തോട് നീരസത്തിലാണെന്നാണ് വിവരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MURALEEDHARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.