ന്യൂഡൽഹി: പിണറായി വിജയന്റെ ഭരണകാലത്ത് സി.പി.എമ്മുകാർക്ക് എന്ത് കുറ്റകൃത്യവും നടത്താമെന്ന സ്ഥിതിയായെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ആഭിചാരത്തിനും ഗുണ്ടാപ്പണിക്കും ചുക്കാൻ പിടിക്കുന്നത് സി.പി.എമ്മുകാരാണ്. നരബലിക്കേസിൽ പൊലീസിന് വീഴ്ചകളുണ്ടായി. കുറ്റകൃത്യം തടയുന്നതിൽ സമ്പൂർണ്ണ പരാജയമാണ്. പീഡനക്കേസിൽ പെട്ട വി.ഡി.സതീശന്റെ എം.എൽ.എ എൽദോസിനെയും പിണറായിയുടെ പൊലീസ് സംരക്ഷിക്കുകയാണ്. പ്രബുദ്ധ മലയാളിയെന്ന വിശേഷണത്തിന് അപമാനമായി കേരളത്തെ സി.പി.എം ഭരണം നൂറ്റാണ്ടുകൾ പിന്നോട്ടുനടത്തുകയാണ്. ഭീകരവാദികളെ രായ്ക്ക് രാമാനം കേന്ദ്രം അറസ്റ്റ് ചെയ്തുകൊണ്ടുപോകുമ്പോഴും നിർവീര്യമായാണ് കേരളത്തിലെ പൊലീസ് സംവിധാനം പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിദേശകരാറുകൾ തട്ടിപ്പ്
വിദേശകാര്യമന്ത്രാലയത്തെ അറിയിച്ച രീതിയിലുള്ള ഔദ്യോഗിക കാര്യങ്ങളല്ല മന്ത്രിമാരുടെ വിദേശയാത്രയിൽ നടന്നതെന്നാണ് മാദ്ധ്യമറിപ്പോർട്ടുകളെന്ന് വി. മുരളീധരൻ പറഞ്ഞു. സംസ്ഥാനം കടബാദ്ധ്യതയിൽ നിൽക്കുമ്പോൾ മുഖ്യമന്ത്രി കുടുംബവുമായി നടത്തിയ ഉല്ലാസയാത്രയിൽ പാർട്ടി യോഗങ്ങളിലെങ്കിലും വിശദീകരണം തേടണം. നോർക്ക ഒപ്പിട്ട് നൽകേണ്ട ഒരു കരാറിനായി മുഖ്യമന്ത്രി കുടുംബസമേതം യൂറോപ്പിലേക്ക് പോകേണ്ടതില്ല. കുത്തക മുതലാളിമാരുടെ പണമുപയോഗിച്ചാണ് യാത്രയെങ്കിൽ തൊഴിലാളി പാർട്ടിക്ക് ചേർന്നതാണോ അതെന്ന് സ്വയംചിന്തിക്കട്ടെയെന്നും വി. മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |