ന്യൂഡൽഹി: കേരള നിയമസഭയെ മോദി വിരുദ്ധ രാഷ്‌ട്രീയ പ്രചാരണ വേദിയാക്കി മാറ്റരുതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ . ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് നിയമസഭ സമ്മേളിക്കേണ്ടത് ജനോപകാരപ്രദമായ നിയമനിർമ്മാണങ്ങൾക്കും ചർച്ചകൾക്കും വേണ്ടിയാകണം. കൊവിഡ് പ്രതിരോധത്തിലെ വീഴ്ച മൂടിവയ്ക്കാൻ മോദി വിരുദ്ധത ആയുധമാക്കുകയാണ് സംസ്ഥാന സർക്കാരെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ്, പരിശോധനാ നിരക്ക്, ചികിത്സാ ഉപകരണങ്ങളുടെ നിരക്ക് തുടങ്ങിയവയിൽ വ്യക്തതയില്ലാത്തത് സംസ്ഥാനത്ത് മരണനിരക്ക് കൂട്ടുമ്പോഴാണ് ,നിയമസഭയെ മോദി വിരുദ്ധ വേദിയാക്കുന്നത്. ലക്ഷദ്വീപിൽ തെങ്ങിന് കാവിയടിച്ചു തുടങ്ങിയ പച്ചക്കള്ളങ്ങൾ നിയമസഭയുടെ രേഖയിൽ വരുന്നത് ചോദ്യം ചെയ്യാൻ ആരുമില്ലാത്ത സ്ഥിതിയാണ്.സൗജന്യമായി വാക്‌സീൻ നൽകുമെന്ന് വാഗ്ദാനം ചെയ്‌ത പിണറായി വിജയൻ, എന്തിനാണ് കേന്ദ്രത്തിന്റെ സൗജന്യം ആവശ്യപ്പെട്ട് പ്രമേയം കൊണ്ടു വരുന്നത്. കേരള സർക്കാരിന്റെ നിലപാടില്ലായ്മ സംസ്ഥാനത്ത് വാക്‌സീൻ വിതരണത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. സർക്കാർ സൗജന്യമായി നൽകുമെന്ന പ്രതീക്ഷയിൽ സ്വകാര്യ മേഖല വാക്സിൻ വാങ്ങാൻ മടിക്കുന്നു.കൊവിഡ് കാലത്തെ എല്ലാ പ്രധാന തീരുമാനങ്ങളും പ്രധാനമന്ത്രി കൈക്കൊണ്ടത് മുഖ്യമന്ത്രിമാരുമായി ആലോചിച്ചാണ്.
സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടാനും വിമർശിക്കാനും ധൈര്യമില്ലാത്ത പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. കേന്ദ്ര വിരുദ്ധ പ്രമേയമാണെങ്കിൽ വായിച്ചു തീരും മുമ്പേ കൈയ്യടിക്കും. കേരളത്തിൽ ഇപ്പോൾ യഥാർത്ഥ പ്രതിപക്ഷം ബി.ജെ.പിയാണെന്നും വി.മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |