കൊലപാതകം കഞ്ചാവ് ലോബികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന്
കല്ലമ്പലം: മണമ്പൂരിൽ പട്ടാപ്പകൽ യുവാവിനെ 20 അംഗ സംഘം വെട്ടിക്കൊന്നു. കൊടിതൂക്കിക്കുന്ന് മിഷൻ കോളനിയിൽ കല്ലറ തോട്ടം വീട് (സബീഷ് ഭവനിൽ )ഫ്രാൻസിസിന്റെയും ഡാളി (വസന്ത) യുടെയും മകൻ ജോഷി (34) ആണ് കൊല്ലപ്പെട്ടത്. പാറയിൽകടവിൽ ഇന്നലെ രാവിലെ 9.30നാണ് സംഭവം. വീടിനു സമീപം വഴിയരികിൽ സുഹൃത്തുമായി സംസാരിച്ചു നിന്ന ജോഷിയെ ഇരുപത് പേർ മൂന്ന് സംഘമായി എത്തിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. പരിസര വാസികൾ അറിയിച്ചതിനെത്തുടർന്ന് എത്തിയ കടയ്ക്കാവൂർ പൊലീസ് ജോഷിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഞ്ചാവ് ലോബിയാണ് സംഭവത്തിന് പിന്നിലെന്നും വില്പനയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പൊലീസ് പറയുന്നത്.
സംഭവത്തിൽ പ്രധാന പ്രതിയും മൂന്നുപേരും പിടിയിലായതായാണ് സൂചന. മറ്റു പ്രതികൾക്കായി കുളമുട്ടം, മൂങ്ങോട് ഭാഗങ്ങളിൽ തിരച്ചിൽ തുടരുന്നു. ജോഷിയുമായി സംസാരിച്ചു നിന്നയാളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.സംഭവത്തിന് പിന്നാലെ റൂറൽ എസ്.പിയുടെ കീഴിലുള്ള സ്ട്രൈക്കേഴ്സ് ഫോഴ്സ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. റൂറൽ എസ്.പി പി.കെ മധു സ്ഥലം സന്ദർശിച്ചു. വർക്കല ഡി.വൈ.എസ്.പി ബാബുകുട്ടന്റെ നിർദ്ദേശപ്രകാരം കടയ്ക്കാവൂർ സി.ഐ ദ്വിജേഷിന്റെ നേതൃത്വത്തിൽ എസ്.ഐ സേതുനാഥ്, എ.എസ്.ഐ ജയപ്രസാദ്, സി.പി.ഒ മാരായ കിരൺ, സനൽ, വിനോദ് എന്നിവരുൾപ്പെട്ട പ്രത്യേക ടീം അന്വേഷണം ഊർജ്ജിതപ്പെടുത്തി. കൊല്ലപ്പെട്ട ജോഷി വിവിധ സ്റ്റേഷനുകളിലായി 15 ഓളം കേസുകളിലെ പ്രതിയാണ്. നാല് മാസത്തിന് മുമ്പാണ് ജോഷി ജയിലിൽ നിന്നിറങ്ങിയത്. ചിറയിൻകീഴ് മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനും കൊവിഡ് പരിശോധനയ്ക്കും ശേഷം ബന്ധുകൾക്ക് വിട്ടുനൽകും. അവിവാഹിതനാണ്.ജോയിമോൻ, സബീഷ് എന്നിവർ സഹോദരങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |