കൊടുങ്ങല്ലൂർ: ഹോം ക്വാറന്റൈനിൽ കഴിയവെ പിതാവിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. മേത്തല സെന്റ് ജൂഡ് പള്ളി പരിസരത്ത് താമസിക്കുന്ന പാമ്പിനേഴത്ത് ഉമ്മറിന്റെ മകൻ നിസാറാണ് (36) അറസ്റ്റിലായത്. പാമ്പിനേഴത്ത് കുഞ്ഞയറുടെ മകൻ ഉമ്മറെ (68) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
കഴുത്തിലെ എല്ലുകൾ പൊട്ടിയതും കണ്ണുകൾ രണ്ടും പുറത്തേക്ക് തള്ളി വന്നതും കൊലപാതകമാണെന്ന് സൂചന നൽകിയിരുന്നു. പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്ത് വന്നു.
കൊവിഡ് മൂലം ഉമ്മർ ഉൾപ്പെടെ കുടുംബാംഗങ്ങൾ മൂന്ന് പേരും തൃശൂർ മെഡിക്കൽ കോളേജാശുപത്രിയിലായിരുന്നു. ഇതിനിടയിൽ ഭാര്യ അലീമ കഴിഞ്ഞ 19 ന് മരിച്ചു. ഉമ്മറും മകൻ നിസാറും പിന്നീട് രോഗം നെഗറ്റീവായതിനെ തുടർന്ന് ആശുപത്രിയിൽ നിന്നും മേത്തലയിലെ വീട്ടിലെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞു വരികയായിരുന്നു. ഇതിനിടെ വെള്ളിയാഴ്ചയാണ് ഉമ്മറിനെ മരിച്ച നിലയിൽ കണ്ടത്. ലഹരിക്കടിമപ്പെട്ട നിസാർ ക്വാറന്റൈനിൽ ഇരിക്കവെ വെള്ളിയാഴ്ച പുറത്തുപോയി മദ്യപിച്ചതായി നാട്ടുകാർ പറയുന്നുണ്ട്. രണ്ട് വിവാഹം കഴിച്ചിട്ടുള്ള നിസാറിന്റെ സ്വഭാവ ദൂഷ്യം മൂലം രണ്ട് ഭാര്യമാരും നേരത്ത ഉപേക്ഷിച്ചുപോയതായി നാട്ടുകാർ പറയുന്നു. ഉമ്മറിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കബറടക്കി. മകൾ: സിമി.
കൊന്നത് ഞാനാണെന്ന് പറഞ്ഞു നടക്കേണ്ട ?
" വാപ്പ മരിച്ചു. കൊന്നത് ഞാനാണെന്ന് പറഞ്ഞു നടക്കേണ്ടാ" വിളിച്ചറിയിച്ചവരോടെല്ലാം നിസാർ വിളിച്ചു പറഞ്ഞത് ഇതാണ്.
മകൻ നിസാർ തന്നെയാണ് ബന്ധുക്കളെയും വാർഡ് കൗൺസിലറെയും ബാപ്പയുടെ മരണ വിവരം അറിയിച്ചത്. എന്നാൽ ഇത് ആരും കാര്യമാക്കിയില്ല. പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് ഇയാൾ അറസ്റ്റിലാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |