SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.33 PM IST

ലഹരികടത്ത് പൊലീസിന് ചോർത്തിയതിന്റെ പക;തലസ്ഥാനത്ത് യൂബർ ഡ്രൈവറെ കുത്തിക്കൊന്നു, രണ്ടു പേർ പിടിയിൽ

house

സമ്പത്തിന്റെ ദേഹത്ത് 60 മുറിവുകൾ

തിരുവനന്തപുരം: മയക്കുമരുന്ന്-കാഞ്ചാവ് മാഫിയയുടെ വിവരങ്ങൾ പൊലീസിന് ചോർത്തിക്കൊടുത്തെന്ന് ആരോപിച്ച് യൂബർ ടാക്‌സി ഡ്രൈവറെ വാടക വീട്ടിൽ കയറി രണ്ടുപേർ കുത്തിയും വെട്ടിയും കൊലപ്പെടുത്തി. പേട്ട സ്വദേശി സമ്പത്ത്(33) ആണ് മരിച്ചത്. വാടകയ്ക്ക് താമസിച്ചിരുന്ന ചാക്കയിലെ വീടായ ബി-10568 ഓർക്കിഡിലാണ് വെട്ടേറ്റു മരിച്ച നിലയിൽ ഇയാളുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ പെരുമാതുറ പുതുക്കുറിച്ചി സ്വദേശികളായ സനൽ മുഹമ്മദ് (29​)​, സജാദ് (26)​ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ‌ സമ്പത്തിന്റെ സുഹൃത്തുകളാണ്. വീട്ടിനുള്ളിൽവച്ച് വാക്കേറ്റവും തുടർന്ന് കൊലപാതകവും നടന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ പുലർച്ചെ അഞ്ചിനാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. മയക്കുമരുന്ന് സംഘവുമായി സമ്പത്തിനും ബന്ധമുണ്ടായിരുന്നതായി നേരത്തെ എക്സൈസ് സംശയിച്ചിരുന്നു.

സംഭവം ഇങ്ങനെ

സമ്പത്തിന്റെ വാടകവീട്ടിൽ 27ന് രാത്രി സൗഹൃദം നടിച്ചെത്തിയ പ്രതികൾ മദ്യവും ഭക്ഷണവും പങ്കിടുന്നതിനിടയിൽ വാക്കേറ്റമുണ്ടായി. ഇത് പ്രതികൾ ബോധപൂർവം സൃഷ്ടിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്. പൊലീസിന് വിവരം ചോർത്തി നൽകിയതിനെക്കുറിച്ച് സമ്പത്തിനോട് ഇരുവരും ചോദിച്ചതാണ് വാക്കേറ്റത്തിന് ഇടയായത്. അതിനിടയിൽ ഇരുവരും ചേർന്ന് സമ്പത്തിനെ മർദ്ദിക്കുകയും അടുക്കളയിലിരുന്ന കത്തിയെടുത്ത് ദേഹമാകെ കുത്തുകയും വെട്ടുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പ്രതികൾ പിടിയിലായത് ആശുപത്രിയിൽ

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് പ്രതികൾ പിടിയിലായത്. കൊലപാതകത്തിനു ശേഷം പുലർച്ചെ മൂന്നിന് പ്രതികൾ രണ്ടു വഴിക്ക് ഓടി രക്ഷപ്പെട്ടിരുന്നു. പ്രതികളിലൊരാളായ സനലിന് കൊലപാതകത്തിനിടയിൽ കൈയ്ക്ക് പരിക്കു പറ്റിയിരുന്നു. ഇതിന്റെ ചികിത്സയ്ക്ക് എത്തിയ പ്രതി വണ്ടിയിൽനിന്നു വീണ് പരിക്കേറ്റു എന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. സംശയം തോന്നിയ അധികൃതർ വിവരം വഞ്ചിയൂർ പൊലീസിനെ അറിയിച്ചു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകവിവരം പുറത്തു വന്നതും മൃതദേഹം കണ്ടെത്തിയതും. ആശുപത്രി പരിസരത്തുനിന്നുതന്നെ സജാദിനെയും പിടികൂടി. ഫോറൻസിക്‌ ഉദ്യോഗസ്ഥരെത്തി തെളിവെടുത്തു. പൊലീസ് നായയെയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. 60ൽ കൂടുതൽ മുറിവുകൾ സമ്പത്തിന്റെ ദേഹത്തുണ്ട്. കത്തികൊണ്ട് കുത്തിയതാണ് കൂടുതൽ. മുഖത്തും ധാരാളം മുറിവുകളുണ്ട്.

വാടക വീട്ടിൽ ഒറ്റയ്ക്ക്

വിഴിഞ്ഞം സ്വദേശിയായ ഭാര്യ നീതുവുമായി അകന്നുകഴിയുന്ന സമ്പത്ത്, വാടക വീട്ടിൽ ഒറ്റയ്ക്കായിരുന്നു തമസം. അഞ്ചുവയസുകാരി സേയാമേരി മകളാണ്.
സമ്പത്തിന്റെ സർക്കാർ‌ ഉദ്യോഗസ്ഥരായിരുന്ന മാതാപിതാക്കൾ താമസിക്കുന്നത് പേട്ടയിലുള്ള വീട്ടിലാണ്. മരിച്ച ദിവസവും സമ്പത്ത് വീട്ടിൽ വന്ന് ആഹാരം കഴിച്ചിരുന്നതായി അച്ഛൻ സാംബശിവൻ പറഞ്ഞു. പ്രതികളിലൊരാളായ സജാദിനെ കഞ്ചാവു കേസിൽ കുടുക്കിയ വൈരാഗ്യത്തിലാണ് സമ്പത്തിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കസ്റ്റഡിയിലുള്ള പ്രതികൾക്കെതിരെ മുമ്പും ലഹരിമരുന്ന് കടത്തിയ സംഭവത്തിൽ കേസുകളുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MURDERED
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.