കാസർകോട്: ബേഡകത്ത് യുവതിയെ ഭർത്താവ് വിറകുകൊള്ളി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കാഞ്ഞിരത്തിങ്കാൽ കൊറത്തിക്കുണ്ടിലെ സുമിതയാണ് ( 23) മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നര മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഭാര്യയെ അടിച്ചു വീഴ്ത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് കുറത്തിക്കുണ്ട് കോളനിയിലെ ആർ. അരുൺകുമാറിനെ (25) ബേഡകം ഇൻസ്‌പെക്ടർ ടി. ദാമോദരൻ അറസ്റ്റ് ചെയ്തു. ഭാര്യയോടുള്ള സംശയത്തിന്റെ പേരിലാണ് കൊല നടത്തിയതെന്ന് ഇയാൾ പൊലീസീന് മൊഴി നൽകി.
തിങ്കളാഴ്ച വൈകിട്ട് മദ്യപിച്ചെത്തിയ അരുൺ കുമാർ സുമിതയുമായി വഴക്കുണ്ടാക്കുയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. അർദ്ധരാത്രിക്ക് ശേഷം വീണ്ടും ഇയാൾ സുമിതയെ മുറിക്കകത്ത് പൂട്ടി വിറകുകൊള്ളി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. വീട്ടിൽ നിന്ന് നിലവിളി കേട്ട് ഓടിക്കൂടിയ അയൽവാസികൾ സുമിതയെ ബേഡഡുക്ക താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വാവടുക്കത്തെ കുമാരന്റെയും ജാനകിയുടെയും മകളാണ് സുമിത. നാലുവർഷം മുമ്പായിരുന്നു അരുണും സുമിതയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ഇവർക്ക് രണ്ട് വയസുള്ള ആതുൽ ദേവ് എന്ന മകനുണ്ട്. ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |