അടിമാലി: മൂന്നാഴ്ച മുൻപ് കാണാതായ വീട്ടമ്മയുടേതെന്ന് സംശയിക്കുന്ന മൃതദേഹത്തിന്റെ ഭാഗം അയലത്ത് ഒറ്റയ്ക്ക് താമസിക്കുന്നയാളിന്റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ആഗസ്റ്റ് 12 മുതൽ കാണാതായ കാമാക്ഷി താമഠത്തിൽ സിന്ധു (45) വിന്റേതെന്ന് സംശയിക്കുന്ന മൃതദേഹത്തിന്റെ കൈവിരലുകളാണ് അയൽവാസിയായ മണിക്കുന്നേൽ ബിനോയി (50)യുടെ വീടിന്റെ അടുക്കള കുഴിച്ചുനോക്കിയപ്പോൾ കണ്ടത്. സിന്ധുവും ബിനോയ്‌യും അടുപ്പത്തിലായിരുന്നു എന്ന് പരിസരവാസികൾ പറയുന്നു. വീട്ടമ്മയെ കാണാതായെന്ന പരാതിയിൽ വെള്ളത്തൂവൽ പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ ബിനോയ് ഒളിവിൽ പോയിരുന്നു. ഇന്ന് തഹസിൽദാരുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പുറത്തെടുത്ത ശേഷമേ ഔദ്യോഗിക സ്ഥിരീകരണം നടത്താനാകൂവെന്ന് പൊലീസ് അറിയിച്ചു.
മകന്റെ സംശയം, കുഴിച്ചപ്പോൾ കൈ
ഭർത്താവുമായി പിരിഞ്ഞ സിന്ധുവും 12 വയസുള്ള ഇളയ മകനും അഞ്ച് വർഷമായി പണക്കൻകുടിയിൽ ബിനോയിയുടെ വീടിന് സമീപമുള്ള വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഭാര്യയെ ഉപേക്ഷിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന ബിനോയി സിന്ധുവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇടയ്ക്ക് വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. കഴിഞ്ഞ 11ന് രാത്രി മകനെ ബിനോയിയുടെ ബന്ധുവിന്റെ വീട്ടിൽ കൂട്ടുകിടപ്പിനായി പറഞ്ഞുവിട്ടു. പിറ്റേന്ന് മകൻ വീട്ടിൽ എത്തിയപ്പോൾ മാതാവിനെ കാണാത്തതിനെത്തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയും അവർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസ് സംശയത്തിന്റെ അടിസ്ഥാനത്തിൽ ബിനോയിയുമായി ബന്ധപ്പെട്ടെങ്കിലും പതിനാറാം തീയതി മുതൽ ഇയാൾ ഒളിവിൽപ്പോയി. തുടർന്ന് പൊലീസ് നായയ്‌ക്കൊപ്പം ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല.
എന്നാൽ അമ്മയെ കാണാതായതിന്റെ പിറ്റേന്ന് ബിനോയി അടുക്കളയിൽ നിർമ്മാണപ്രവൃത്തി നടത്തുന്നതായി കണ്ടെന്ന് സിന്ധുവിന്റെ ഇളയ മകൻ പൊലീസിന് മൊഴി നൽകിയിരുന്നു. ഇത് വേണ്ട രീതിയിൽ പരിശോധിക്കാൻ പൊലീസ് തയ്യാറായില്ലെന്ന പരാതിയുമായി
ബന്ധുക്കൾതന്നെ ഇന്നലെ ഇയാളുടെ വീട്ടിലെത്തി അടുക്കള കുഴിച്ച് നോക്കി.രണ്ടടിയോളം മണ്ണ് മാറ്റിയപ്പോഴാണ് സ്ത്രീയുടെ കൈ കണ്ടെത്താനായത്. തുടർന്ന് പൊലീസെത്തി മറ്റ് നടപടികൾ സ്വീകരിച്ചു. ഇന്ന് ഇടുക്കി തഹസീൽദാരുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തും.
പ്രാഥമിക അന്വേഷണത്തിൽ ബിനോയ് തന്നെയാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് അനേഷണസംഘം. ബിനോയി തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടാകുമെന്നാണ് നിഗമനം. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. ഇടുക്കി ഡിവൈ.എസ്.പി ഇമ്മാനുവേൽ പോൾ, വെള്ളത്തൂവൽ സി.ഐ ആർ. കുമാർ, എസ്.ഐ മാരായ രാജേഷ് കുമാർ, സജി എൻ. പോൾ എന്നിവരുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ ടീം രൂപീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |