തിരുവനന്തപുരം: സാക്ഷരതയിലും ആരോഗ്യസൂചികയിലും ഭരണമികവിലുമെല്ലാം ഒന്നാം സ്ഥാനത്തുള്ള കേരളം, രാഷ്ട്രീയവൈരത്തിന്റെ പേരിലുള്ള അരുംകൊലകളിൽ ഒന്നാമതെത്താൻ മത്സരിക്കുന്നു. രാഷ്ട്രീയം കാരണമുള്ള രക്തച്ചൊരിച്ചിലുകളുടെ പേരിൽ ലോകത്തിനു മുന്നിൽ നാണംകെട്ട് തലകുനിക്കുന്നു. ബി.ബി.സിയടക്കമുള്ള ലോകമാദ്ധ്യമങ്ങൾ കേരളത്തിലെ രാഷ്ട്രീയ കൊലപാതക പരമ്പരകൾ വലിയ വാർത്തയാക്കുന്നു. എല്ലാ രാഷ്ട്രീയപാർട്ടികളും തള്ളിപ്പറയുകയും അപലപിക്കുകയും കൊലയാളികളെ പുറത്താക്കുകയും ചെയ്തിട്ടും രാഷ്ട്രീയത്തിന്റെ പേരിലുള്ള അരുംകൊലകൾക്ക് അറുതിയില്ല. പ്രതി സ്ഥാനത്ത് എല്ലാ രാഷ്ട്രീയ കക്ഷികളുമുണ്ട്. കൊലകൾ തുടരുന്നു, ഇരകൾ മാത്രം മാറുന്നു.
ഇത്തരം അരുംകൊലകൾക്ക് പ്രേരണയാവുന്നത് രാഷ്ട്രീയ സംരക്ഷണം തന്നെയാണ്. പ്രതികളെ ഏതുവിധേനയും രാഷ്ട്രീയ നേതൃത്വങ്ങൾ രക്ഷിച്ചെടുക്കും. ജയിലിലും വി.ഐ.പി പരിഗണനയായിരിക്കും. കുടുംബത്തിനും സംരക്ഷണമുണ്ടാവും. നിയമത്തിന്റെ പഴുതിലൂടെ രക്ഷിച്ചെടുക്കുന്നവരെ ജോലിയും സൗകര്യങ്ങളും നൽകി പുനരധിവസിപ്പിക്കുന്നു. രക്ഷപ്പെട്ട യഥാർത്ഥപ്രതികളെ എതിർ പാർട്ടിക്കാർ കൊലപ്പെടുത്തിയ സംഭവങ്ങളും നിരവധി. മുൻപ് പാർട്ടികൾ ഡമ്മി പ്രതികളെ ഇറക്കുമായിരുന്നു. ക്രൈംബ്രാഞ്ചിന്റെയും സി.ബി.ഐയുടെയുമൊക്കെ ശാസ്ത്രീയ അന്വേഷണത്തിൽ യഥാർത്ഥ പ്രതികൾ പിടിയിലാവുന്നു.
കണ്ണൂരാണ് രാഷ്ട്രീയ കൊലകളുടെ തലസ്ഥാനം. അരനൂറ്റാണ്ടിനിടെ 225 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി. 1984 മുതൽ 2018മേയ് വരെ 125 രാഷ്ട്രീയകൊലകൾ. അഞ്ചു വർഷത്തിനിടെ 14ജീവനുകളാണ് പൊലിഞ്ഞത്. കൊല്ലപ്പെട്ടതിലേറെയും യുവാക്കൾ. രണ്ട് ഇരട്ടക്കൊലകളുമുണ്ടായി. പെരിയ ഇരട്ടക്കൊലയ്ക്ക് പുറമെ മലബാറിലെ രാഷ്ട്രീയ ബന്ധമുള്ള ഏഴ് കൊലക്കേസുകൾ സി.ബി.ഐ അന്വേഷണത്തിലാണ്. എട്ട് രാഷ്ട്രീയകൊലപാതകങ്ങളിൽ സി.ബി.ഐ അന്വേഷണത്തിന് ആവശ്യമുയരുന്നുമുണ്ട്. സി.ബി.ഐയെ ഒഴിവാക്കാൻ സുപ്രീംകോടതിയിൽ വരെ സർക്കാർ നിയമപോരാട്ടം നടത്തിയി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 28 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി. കൊല്ലപ്പെട്ടതിൽൽ 15ഉം സി.പി.എമ്മുകാരോ, ഇടതുപ്രവർത്തകരോ ആണ്.
"രാഷ്ട്രീയ കൊലകളിൽ ദുഃഖവും നാണക്കേടും തോന്നുന്നു. രാഷ്ട്രീയഭിന്നത കൊലപാതകങ്ങൾക്ക് കാരണമാവരുത്. സംസ്‌കാരമുള്ള സമൂഹത്തിന് യോജിച്ചതല്ല കൊലപാതകം. ."
-ആരിഫ് മുഹമ്മദ് ഖാൻ
ഗവർണർ
"കൊലപാതകത്തിന് രാഷ്ട്രീയ കൊലപാതകമെന്നോ മറ്റുതരത്തിലുള്ളതെന്നോ വ്യത്യാസമില്ല. രാഷ്ട്രീയപാർട്ടികൾ പൊതുവിൽ കൊലപാതകങ്ങൾ പ്രോത്സാഹിപ്പിക്കുന്നവരല്ല. എന്നാൽ കൊലപാതകത്തിന് പരിശീലനം നൽകുന്ന സംഘടനകളുണ്ടാവാം."
-പിണറായി വിജയൻ
മുഖ്യമന്ത്രി
(നിയമസഭയിൽ പറഞ്ഞത്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |