പാലക്കാട്: വീട്ടിൽ വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പുതുപ്പരിയാരം പ്രതീക്ഷ നഗർ ഓട്ടൂർക്കാട് മയൂരത്തിൽ ചന്ദ്രൻ (64), ഭാര്യ ദൈവാന (ദേവി - 55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരോടൊപ്പം താമസിച്ചിരുന്ന രണ്ടാമത്തെ മകൻ സനലിനെ (28) കാണാതായിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. ഇയാൾ സംസ്ഥാനം വിട്ടതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെയാണ് ഓട്ടൂർക്കാട്ടിലെ വീട്ടിൽ ചന്ദ്രനെയും ദേവിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ചന്ദ്രന്റെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിലും ദേവിയുടെ മൃതദേഹം സ്വീകരണമുറിയിലുമാണ് കിടന്നിരുന്നത്. മുഖവും തലയും വെട്ടിവികൃതമാക്കിയിട്ടുണ്ട്. ശരീരത്തിൽ നിരവധി ആഴമേറിയ മുറിവുകളുമുണ്ട്. മുറിയിലാകെ രക്തം തളംകെട്ടിയ നിലയിലായിരുന്നു.
ഞായറാഴ്ച രാത്രിയാകാം കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം.
എറണാകുളത്തുള്ള മകൾ സൗമിനി തിങ്കളാഴ്ച രാവിലെ വീട്ടിലേക്ക് വിളിച്ചെങ്കിലും ആരും ഫോണെടുക്കാതായതോടെ അയൽവാസിയെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. അയൽവാസിയായ രാജൻ വീട്ടിൽ ചെന്ന് വിളിച്ചിട്ടും മറുപടി കിട്ടാത്തതിനാൽ വീടും പരിസരവും പരിശോധിച്ചപ്പോഴാണ് പിൻഭാഗത്തെ വാതിൽ തുറന്ന് കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. അകത്തുകയറി നോക്കിയ രാജൻ കണ്ടത് ഇരുവരും വെട്ടേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ്. ഉടനെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം കിടന്നിരുന്ന മുറിയിൽ കീടനാശിനിയുടെ കുപ്പി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷണം നടന്നതിന്റെ ലക്ഷങ്ങളില്ല. കൊലപാതകത്തിനുപയോഗിച്ച ആയുധം പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടില്ല.
ചന്ദ്രൻ-ദേവി ദമ്പതികൾക്ക് മൂന്നുമക്കളാണുള്ളത്. സൗമിനി, സനൽ, സുനിൽ. മരുമകൻ: വിഘ്നേഷ്. മഹാരാഷ്ട്രയിൽ ജ്വല്ലറി ജീവനക്കാരനായിരുന്ന സനലാണ് കുറച്ചുകാലമായി ഇവരോടൊപ്പം താമസിക്കുന്നത്. ഇയാൾ വീട്ടിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |