പുതുക്കാട്: കുടുംബവഴക്കിനിടെ റബർ ടാപ്പിംഗ് തൊഴിലാളികളായ അച്ഛനെയും അമ്മയെയും യുവാവ് വെട്ടിക്കൊന്നു. തൃശൂർ പുതുക്കാട് ഇഞ്ചക്കുണ്ടിൽ കുണ്ടുകവലയിൽ കുണ്ടിൽ വീട്ടിൽ സുബ്രനും (കുട്ടൻ-68) ഭാര്യ ചന്ദ്രികയുമാണ് (62) കൊല്ലപ്പെട്ടത്. മകൻ അനീഷ് (38) കൊലപാതകം പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചശേഷം ബൈക്കിൽ രക്ഷപെട്ടു. ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. അനീഷിനായുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി.
വീട്ടിൽ കലഹം പതിവായിരുന്നുവെന്നും അനീഷിനും സഹോദരി ആശയ്ക്കും മാതാപിതാക്കൾ സ്വന്തമല്ലെന്ന ബോധം ഉമ്ടായിരുന്നതായും അയൽവാസികൾ വെളിപ്പെടുത്തി. ഇന്നലെ രാവിലെ വഴക്കിനെത്തുടർന്ന് വീടിന് പുറത്തേക്കിറങ്ങിയ ചന്ദ്രികയെ അനീഷ് മൺവെട്ടി കൊണ്ട് അടിച്ചുവീഴ്ത്തി. തുടർന്ന് വീട്ടിൽ ഓടിക്കയറി വെട്ടുകത്തി എടുത്ത് വെട്ടിക്കൊല്ലുകയായിരുന്നു. ഇത് കണ്ട് തടയാൻ ഓടിയെത്തിയ സുബ്രനെയും സമാന രീതിയിൽ വകവരുത്തി. നിരവധി വെട്ടുകളേറ്റ് വികൃതമായ നിലയിലായിരുന്നു ചന്ദ്രികയുടെ മുഖം. ഇഞ്ചക്കുണ്ട് പള്ളിയിൽ ഓശാന ഞായർ തിരുകർമ്മങ്ങളിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവർ അരുംകൊല കണ്ട് ഭയന്നോടി.
അനീഷിന്റെ ഏക സഹോദരി അഡ്വ.ആശയും മാതാപിതാക്കളോടൊപ്പമാണ് താമസം. ഇവർ വിവാഹമോചിതയാണ്. ആശ വീട്ടിലുണ്ടായിരുന്നെങ്കിലും കൊലപാതകം നടന്നതിനുശേഷമാണ് ഓടിയെത്തിയതെന്ന് പൊലീസ് പറയുന്നു.
അവിവാഹിതനായ അനീഷ് എട്ട് വർഷത്തോളം ഗൾഫിലായിരുന്നു. നാട്ടിലെത്തിയ ശേഷം കാർ വാങ്ങി എറണാകുളത്ത് ടാക്‌സി ഓടിച്ചിരുന്നു. പിന്നീട് വിയ്യൂരിലെ വെളിച്ചെണ്ണ കമ്പനിയിൽ സെയിൽസ് മാനായി ജോലി ചെയ്തുവരികയാണ്.
കുടുംബത്തിന് അയൽവാസികളുമായി ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയശേഷം സംസ്‌കരിക്കും.
ചാലക്കുടി ഡിവൈ.എസ്.പി സി.ആർ.സന്തോഷ്, വെള്ളിക്കുളങ്ങര സി.ഐ കെ.പി.മിഥുൻ, എസ്.ഐ പി.ആർ. ഡേവിസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും ഫോറൻസിക് വിദഗ്ദ്ധരും എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |