ഭർത്താവ് അറസ്റ്റിൽ
കൊല്ലം: ഇരവിപുരം ചന്തയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ ഇരുപത്തിയേഴുകാരിയെ ഭർത്താവ് സ്റ്റീൽ കമ്പി കൊണ്ട് തലയ്ക്കടിച്ചും മുഖം തകർത്തും കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശി മഹേശ്വരിയാണ് മരിച്ചത്. ഭർത്താവ് തമിഴ്നാട് കോവിൽത്തൊടി സ്വദേശി മുരുകനെ (35) ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ അവിഹിതബന്ധം സംശയിച്ചാണ് കൊല നടത്തിയതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. ഇന്നലെ രാവിലെ 9 ഓടെയാണ് മഹേശ്വരിയുടെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിൽ കമഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടത്. മഹേശ്വരി സമീപവാസിയായ സ്ത്രീയുമായി ചേർന്ന് ഇരവിപുരത്ത് ചായക്കട നടത്തിവരികയായിരുന്നു. രാവിലെ ചായക്കടയിൽ എത്താത്തതിനെ തുടർന്ന് തൊഴിലാളി വീട്ടിലെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മുഖം പൂർണമായും അടിച്ചുതകർത്തിരുന്നു. തലയ്ക്ക് പൊട്ടലേറ്റിരുന്നു. ശരീരമാസകലം മർദ്ദനത്തിന്റെ പാടുകളും ഉണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് വീട്ടിൽ തന്നെ ഉണ്ടായിരുന്ന മുരുകനെ കസ്റ്റഡിയിലെടുത്തു. പൊലീസ് പറയുന്നത്: ഉന്തുവണ്ടിയിൽ വീടുകളിലെത്തി ഇസ്തിരിയിടുന്ന ജോലിയാണ് മുരുകന്. ശനിയാഴ്ച രാത്രി വലിയ അളവിൽ മദ്യപിച്ച് കിടന്നുറങ്ങി. ഇന്നലെ പുലർച്ചെ ഒന്നോടെ എഴുന്നേറ്റപ്പോൾ വീട്ടിൽ നിന്ന് ആരോ ഇറങ്ങിപ്പോകുന്നതായി കണ്ടു. ഭാര്യയുടെ കാമുകനാണെന്ന സംശയത്തിൽ മഹേശ്വരിയെ ക്രൂരമായി മർദ്ദിച്ചു. വീട്ടുവളപ്പിൽ കിടന്ന ബൈക്കുകളുടെ ഷോക്ക് അബ്സോർബറിനുള്ളിൽ ഉപയോഗിക്കുന്ന സ്റ്റീൽ കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തുടർന്ന് മുരുകൻ കിടന്നുറങ്ങി. രാവിലെ ആൾക്കാരുടെ ബഹളം കേട്ടാണ് ഉണർന്നത്. താൻ ഒറ്രയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് മുരുകന്റെ മൊഴി. എന്നാൽ സഹായത്തിന് മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മഹേശ്വരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വർഷങ്ങളായി ഇവർ ഇരവിപുരത്താണ് താമസം. 15 വർഷം മുമ്പാണ് വിവാഹിതരായത്. ഇവർക്ക് 11, 8 വയസ് വീതമുള്ള പെൺമക്കളുണ്ട്. ഇവരെ മഹേശ്വരി ശനിയാഴ്ച വൈകിട്ട് സഹോദരിയുടെ വീട്ടിൽ കൊണ്ടാക്കിയതായി പൊലീസ് പറയുന്നു. മുരുകൻ മഹേശ്വരിയെ സ്ഥിരമായി ഉപദ്രവിച്ചിരുന്നുവെന്നും കത്തി കൊണ്ട് കുത്തിയതിന്റെ പാട് അടുത്തിടെ തന്നെ കാണിച്ചിരുന്നുവെന്നും അയൽവാസിയായ വീട്ടമ്മ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |