കാസർകോട്: അമ്പത് ലക്ഷത്തിന്റെ ഡോളർ ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പ്രവാസി യുവാവ് ഉപ്പള മുഗുവിലെ അബൂബക്കർ സിദ്ദിഖിനെ (32) കൊലപ്പെടുത്തി മൃതദേഹം സ്വകാര്യ ആശുപത്രിയ്ക്ക് മുന്നിലെത്തിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മഞ്ചേശ്വരം ഉദ്യാവർ ജെ.എം റോഡിലെ കണ്ണപ്പബാക്ക് ഹൗസിൽ അബ്ദുൾ അസീസ് (36) റൗസ് മൻസിലിൽ അബ്ദുൾ റഹ്മാൻ (41) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഇവർക്ക് പുറമെ മൂന്നുപേർ കൂടി കസ്റ്റഡിയിലുണ്ട്.
അബ്ദുൾ റഹ്മാൻ കൃത്യത്തിൽ പങ്കെടുത്തയാളാണെന്നും അസീസിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ 15 അംഗ ക്വട്ടേഷൻ സംഘമാണെന്ന് ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് അബൂബക്കർ സിദ്ദിഖിനെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
വിദേശത്തേക്ക് ഡോളർ കടത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. സഹോദരൻ അൻവറിനെയും സുഹൃത്ത് അൻസാരിയെയും സംഘം തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയാണ് ദുബായിലായിരുന്ന സിദ്ദിഖിനെ നാട്ടിലേക്ക് വിളിച്ചുവരുത്തിയത്. സംഘം ആവശ്യപ്പെട്ട ഇടത്തേക്ക് എത്തിയതിന് പിന്നാലെ അവിടെവച്ചും വീട്ടിനുള്ളിലും മലമുകളിലും കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സൂത്രധാരൻ ഗൾഫിലേക്ക് കടന്നു
സംഘത്തിലെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളായ റൗസ് ബംഗളുരു വിമാനത്താവളം വഴി ഗൾഫിലേക്ക് കടന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. മറ്റൊരു മുഖ്യപ്രതി നൂർഷായ്ക്ക് വേണ്ടി പൊലീസ് വല വിരിച്ചിട്ടുണ്ട്. പൈവളിഗെ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘത്തിന്റെ തലവൻ സിയ എന്നയാളാണെന്ന് പൊലീസ് പറയുന്നു. വ്യാജ പാസ്‌പോർട്ട് കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ അറസ്റ്റു ചെയ്ത സിയ ഇപ്പോൾ മുംബയ് ജയിലിലാണ്. ഇയാളുടെ അഭാവത്തിൽ റൗസും നൂർഷായും ചേർന്നാണ് കുഞ്ചത്തൂർ ഉദ്യാവർ സ്വദേശിയിൽ നിന്ന് ക്വട്ടേഷൻ ഏറ്റെടുത്തത്. ഇയാളും മുങ്ങി.
തലകീഴായി കെട്ടിയിട്ട്
മർദ്ദിച്ചെന്ന് സഹോദരൻ
സിദ്ദിഖിനെ പൈവളിഗെ നൂച്ചില്ലയിലെ ഇരുനില വീട്ടിലാണ് തടങ്കലിൽ പാർപ്പിച്ചു ക്രൂരമായി മർദ്ദിച്ചതെന്ന് സഹോദരനും ബന്ധുവും പൊലീസിന് മൊഴി നൽകി. മണിക്കൂറുകളോളം കെട്ടിയിട്ട് ചോദ്യം ചെയ്തു. തലകീഴായി മരത്തിൽ കെട്ടിയിട്ട് തങ്ങളെയും മർദ്ദിച്ചുവെന്ന് സഹോദരൻ അൻവറും സുഹൃത്ത് അൻസാരിയും മൊഴി നൽകി. ഡോളർ എവിടേക്ക് മാറ്റിയെന്ന് ചോദിച്ചായിരുന്നു മർദ്ദനം. രാത്രിയായതോടെ പണത്തിന്റെ കാര്യത്തിൽ തീരുമാനമായെന്ന് പറഞ്ഞ് ഇവരെ വാഹനത്തിൽ കയറ്റി പൈവളിഗെയിൽ ഇറക്കിവിട്ടു. വഴിച്ചെലവിന് 1500 രൂപയും സംഘം ഇരുവർക്കും നൽകുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |