തിരുവനന്തപുരം: കാമുകി ഒരുക്കിയ ചതിയുടെ വിഷക്കൂട്ടാണ് പാറശാലയിൽ യുവാവിന്റെ ജീവനെടുത്തതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. മുരിയങ്കര ജെ.പി ഹൗസിൽ ബൈറ്റ് ജയരാജ് - പ്രിയ ദമ്പതികളുടെ മകൻ ഷാരോൺ രാജാണ് (23) പ്രണയിനിയുടെ കൊടുംചതിക്ക് ഇരയായത്. മുഖ്യ പ്രതിയായ തിരുവിതാംകോട് മുസ്ലിം ആർട്സ് കോളേജ് രണ്ടാം വർഷ എം.എ വിദ്യാർത്ഥിയായ ഗ്രീഷ്മയെ (22) തിരുവനന്തപുരം റൂറൽ ജില്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നെയ്യൂരിലെ സ്വകാര്യ കോളേജിൽ ബി.എസ്സി റേഡിയോളജി അവസാന വർഷ വിദ്യാർത്ഥിയായിരുന്നു ഷാരോൺ.
2023 ഫെബ്രുവരിയിൽ തന്റെ വിവാഹത്തിന് മുമ്പ് ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് ഗ്രീഷ്മ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഷാരോണിനെ ഒഴിവാക്കാൻ വേണ്ടി ആദ്യവിവാഹത്തിലെ ഭർത്താവ് മരിച്ചുപോകുമെന്ന് ജ്യോതിഷൻ പ്രവചിച്ചെന്ന് ഗ്രീഷ്മ പറഞ്ഞെങ്കിലും യുവാവ് പിൻമാറിയില്ല. തുടർന്നാണ് വിഷം ചേർത്ത കഷായം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ഗ്രീഷ്മ പൊലീസിനോട് സമ്മതിച്ചു.
കൃഷി ആവശ്യത്തിന് വീട്ടിൽ വാങ്ങി സൂക്ഷിച്ചിരുന്ന കീടനാശിനി കഷായത്തിൽ കലർത്തി നൽകിയാണ് ഷാരോണിനെ വകവരുത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ഗ്രീഷ്മയുടെ മാതാപിതാക്കൾക്ക് സംഭവത്തിൽ പങ്കില്ലെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ അവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്. ഷാരോണുമായി ഇടയ്ക്ക് പിണങ്ങിയും ഇണങ്ങിയുമായിരുന്നു ബന്ധം തുടർന്നത്. ഫെബ്രുവരിയിൽ പിണങ്ങിയശേഷം വീണ്ടും ഷാരോൺ ഗ്രീഷ്മയുമായി ബന്ധമുണ്ടാക്കുകയായിരുന്നു. ഇയാൾ പിരിഞ്ഞുപോകില്ലെന്ന് ഉറപ്പായതോടെയാണ് ഗ്രീഷ്മ കൊലപാതകത്തിലേക്ക് തിരിഞ്ഞത്.
പ്രണയം കോളേജിൽ വച്ച്
കോളേജിലേക്കുള്ള പതിവ് യാത്രയിലാണ് കാരക്കോണം രാമവർമ്മൻ ചിറയിലുള്ള പെൺകുട്ടിയും ഷാരോണും പ്രണയത്തിലായത്. ഷാരോണിന് റെക്കാഡ് ബുക്കുകൾ എഴുതി നൽകാനും മറ്റും ഗ്രീഷ്മ സഹായിക്കാറുണ്ടായിരുന്നു. ഗ്രീഷ്മയ്ക്ക് വേറെ വിവാഹാലോചന വന്നതോടെ വീട്ടുകാർ ഇവരുടെ ബന്ധത്തെ എതിർത്തു. കഴിഞ്ഞ 14ന് ഗ്രീഷ്മയുടെ നിർദ്ദേശപ്രകാരം സുഹൃത്ത് റെജിനൊപ്പം ഷാരോൺ റെക്കാഡ് ബുക്കുകൾ തിരികെ വാങ്ങാൻ വീട്ടിൽ പോയിരുന്നു. റെജിനെ പുറത്തുനിറുത്തി വീട്ടിലേക്ക് പോയ ഷാരോൺ അല്പസമയം കഴിഞ്ഞ് ഛർദ്ദിച്ച് അവശനായാണ് പുറത്തെത്തിയത്. കീടനാശിനി കലർത്തിയ കഷായം കഴിച്ചപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ച ഷാരോണിന് ചവർപ്പ് മാറാനെന്ന പേരിൽ ജ്യൂസും നൽകിയിരുന്നു. പുറത്തുവന്ന ശേഷവും ഛർദ്ദിച്ച ഷാരോൺ റെജിനോടും വീട്ടുകാരോടും കാലാവധി കഴിഞ്ഞ ജ്യൂസ് കുടിച്ചതിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടെന്നാണ് പറഞ്ഞത്.
പാറശാല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയശേഷം അടുത്ത ദിവസം വായിൽ വ്രണങ്ങൾ രൂപപ്പെട്ട് വെള്ളം കുടിക്കാൻപോലും കഴിയാതെ വന്നപ്പോഴാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചത്. ഇവിടെ ചികിത്സയിലിരിക്കെ വൃക്കയും കരളുമുൾപ്പെടെ ആന്തരികാവയവങ്ങൾ തകരാറിലായി. അഞ്ചു തവണ ഡയാലിസിസ് നടത്തിയിട്ടും ഫലം കാണാത്തതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടർമാർ വിവരം പാറശാല പൊലീസിന് കൈമാറിയതിനെ തുടർന്ന് മജിസ്ട്രേട്ടിന്റെ നേതൃത്വത്തിൽ ഷാരോണിന്റെ മരണ മൊഴി രേഖപ്പെടുത്തി. ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഷാരോൺ മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |