തിരുവനന്തപുരം: 2018 മേയ് 3 - ശാന്തികവാടത്തിൽ ചേച്ചിയുടെ ചിത ആളിക്കത്തുകയാണ്. തൊട്ടടുത്ത് ചുടുകണ്ണീരുമായി അനിയത്തി ജ്വലിച്ചു നിന്നു. തീജ്വാലകൾ ശരീരത്തെ ചുവപ്പിച്ചിട്ടും അവൾ മാറിയില്ല.
ചിതയിൽ എരിഞ്ഞത് കോവളത്തു നിന്ന് കാണാതായി, കൊല്ലപ്പെട്ട ലാത്വിയൻ യുവതിയാണ്. സാക്ഷിയായത് കൊലയാളികളെ കണ്ടെത്താൻ സമാനതകളില്ലാത്ത പോരാട്ടം നടത്തിയ ഇളയ സഹോദരി ഇൽസ സ്‌ക്രോമേനെയും. ഇന്നലെ രണ്ടു പ്രതികൾക്ക് തിരുവനന്തപുരം അഡി. സെഷൻസ് കോടതി ജീവപര്യന്തം (മരണം വരെ) വിധിച്ചത് ഇൽസ നാട്ടിലിരുന്ന് തത്സമയം കണ്ടു. തന്റെ പോരാട്ടത്തിന് ഫലം കണ്ടതിന്റെ ശാന്തിയായിരുന്നു ആ മുഖത്ത്.
2018ൽ സഹോദരിയുടെ വിഷാദരോഗത്തിന് ആയുർവേദ ചികിത്സയ്ക്കാണ് ഇൽസ കേരളത്തിൽ വന്നത്. പോത്തൻകോട്ടെ ആയുർവേദ കേന്ദ്രത്തിൽ നിന്ന് മാർച്ച് 14ന് സഹോദരിയെ കാണാതായി. പനത്തുറയ്ക്കടുത്ത് മൃതദേഹം കണ്ടെത്തിയത് ഇൽസയുടെ ജന്മദിനത്തിലായിരുന്നു. പിന്നീട് മറ്റൊരു ഭൂഖണ്ഡത്തിലിരുന്ന് ഇൽസ നിയമയുദ്ധം നടത്തി. അന്വേഷണവും വിചാരണയും വൈകിയപ്പോൾ ഇൽസ ഇടപെട്ടു. മുഖ്യമന്ത്രിയെയും ഹൈക്കോടതിയെയും ലാത്വിയൻ എംബസിയെയുമെല്ലാം സമീപിച്ച് നടപടികൾ വേഗത്തിലാക്കി. കോടതി നടപടികൾക്ക് മുഴുവൻ സാക്ഷിയാവുകയും ചെയ്തു.
പൊലീസ് ഉഴപ്പി, അവൾ കോപിച്ചു
പൊലീസ് കേസെടുത്തെങ്കിലും കാര്യമായ അന്വേഷണം തുടക്കത്തിൽ ഉണ്ടായില്ല. അതോടെ ഇൽസ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കണ്ടു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശിനെ കണ്ടു. മാദ്ധ്യമങ്ങളെ കണ്ട് സഹായം അഭ്യർത്ഥിച്ചു. ഇന്ത്യയിലെ ലാത്വിയൻ കോൺസൽ ഡി.ജി.പിയെയും ഐ.ജിയെയും കണ്ടതോടെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. രണ്ടാഴ്ച പിന്നിട്ടിട്ടും സഹോദരിയുടെ വിവരം ലഭിക്കാതായതോടെ ഇൽസ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു. 38 ദിവസം കഴിഞ്ഞ് ഏപ്രിൽ 20നാണ് കണ്ടൽക്കാട്ടിൽ ജീർണ്ണിച്ച മൃതദേഹം കണ്ടെത്തിയത്. സഹോദരിയുടെ മരണം ആത്മഹത്യയാണെന്ന പൊലീസിന്റെ പ്രാഥമിക നിഗമനത്തിനെതിരെ തെളിവുകളുമായി ഇൽസ മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി. അതോടെയാണ് ഐ.ജി മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിൽ ഫോർട്ട് എ.സി ജെ.കെ. ദിനിലിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചത്. ഇൽസ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടു. എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. മേയ് 3ന് മുഖ്യപ്രതികളായ ഉമേഷിനെയും ഉദയനെയും അറസ്റ്റ് ചെയ്തു. തുടർന്ന് സഹോദരിയുടെ ചിതാഭസ്മവുമായി ഇൽസ നാട്ടിലേക്ക് മടങ്ങി.
വിചാരണ വൈകി, തിരിച്ചെത്തി
കുറ്റപത്രം വൈകിയതോടെ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. ദിവസങ്ങൾക്കകം പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വിചാരണ വേഗത്തിലാക്കണമെന്ന് അഭ്യർത്ഥിച്ച് ഇൽസ രംഗത്തെത്തി. ഒരു വർഷം കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. 2021 സെപ്തംബറിൽ വീണ്ടും കേരളത്തിലെത്തി. ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നവംബർ 5ന് വിചാരണ ആരംഭിക്കുമെന്ന് അറിയിച്ചു. വിസ തീർന്ന് അയർലൻഡിലേക്ക് മടങ്ങിയപ്പോൾ ഓൺലൈനായി വിചാരണ കാണണമെന്ന ഇൽസയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.
ഇനി എല്ലാം പുസ്തകം പറയും
സഹോദരിയുടെ തിരോധാനത്തെയും കൊലപാതകത്തെയും കുറിച്ച് ഇൽസ ഒരു പുസ്തകം എഴുതുകയാണ്. അയർലൻഡിലെ കോർക്ക് നഗരത്തിൽ ബ്യൂട്ടി പാർലർ നടത്തുകയാണ് ഇൽസ. 2018ന് ശേഷം ബിസിനസിൽ നിന്നു വിട്ടുനിൽക്കേണ്ടിവന്നത് ബാദ്ധ്യതയായെന്ന് അവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |