മുണ്ടക്കയം: പന്ത്രണ്ടുകാരിയായ മകളെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയശേഷം മാതാവ് കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂട്ടിക്കൽ ചപ്പാത്ത് ഭാഗത്ത് കണ്ടത്തിൽ (കൊപ്ലിയിൽ) ഷെമീറിന്റെ മകൾ ഷംനയെയാണ് മാതാവ് ലൈജീന (34) നിർബന്ധിച്ച് ഉറക്കഗുളിക കൊടുത്തശേഷം ഇങ്ങനെ കൊലപ്പെടുത്തിയത്. ഇന്നലെ പുലർച്ചെ 3 മണിയോടെയാണ് സംഭവം. വീട്ടിൽ ഇവർ രണ്ടുപേർ മാത്രമാണ് താമസം. ഷെമീർ വിദേശത്താണ്. ഷംന മുണ്ടക്കയം സെന്റ് ജോസഫ് സെൻട്രൽ സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ജീവനുവേണ്ടി മകൾ യാചിച്ച വിവരവും അമ്മ തന്നെയാണ് വെളിപ്പെടുത്തിയത്.
'ഞാൻ മരിക്കണോ അമ്മേ, ഞാൻ നന്നായി പഠിക്കുന്നതല്ലേ...' അവൾ കണ്ണീരോടെ യാചിച്ചു. പക്ഷേ, അമ്മയുടെ മനസലിഞ്ഞില്ല. ബലംപ്രയോഗിച്ച് ഉറക്കഗുളിക നൽകുകയായിരുന്നു. മയക്കത്തിലേക്ക് വഴുതിവീണ മകളുടെ കഴുത്തിൽ അവളുടെ തന്നെ ഷാൾ മുറുക്കി കൊലപ്പെടുത്തുകയും ചെയ്തു.
അതിനുശേഷം,കിണറ്റിൽ ചാടിയ ലൈജീനയുടെ നിലവിളി കേട്ടാണ് അയൽവാസികളും ബന്ധുക്കളും ഓടിയെത്തിയത്.
മകളെ കൊന്നെന്നും ആത്മഹത്യ ചെയ്യാൻ കിണറ്റിൽ ചാടിയതാണെന്നും ലൈജീന പറഞ്ഞു.
കഴുത്തിൽ ഷാൾ മുറുകിയ നിലയിൽ മുറിയിൽ കണ്ട ഷംനയെ ബന്ധുക്കൾ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആഴം കുറഞ്ഞ, അരപ്പൊക്കം മാത്രം വെള്ളമുള്ള കിണറ്റിൽ നിന്ന് ലൈജീനയെ അഗ്നിരക്ഷാസേനയെത്തി കരയ്ക്ക് കയറ്റി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കി. ലൈജീന മാനസികാരോഗ്യത്തിന് ചികിത്സ തേടിയിരുന്നതായി സൂചന ലഭിച്ചു. വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്.അതിൽ ആർക്കെതിരെയും പരാമർശമില്ലെന്ന് പൊലീസ് വെളിപ്പെടുത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ലൈജീനയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കോട്ടയം എ.എസ്.പി. എ. യു സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചു.
വിദേശത്തുളള ഷെമീർ ഇന്ന് നാട്ടിലെത്തും. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ഉച്ചകഴിഞ്ഞ് കൂട്ടിക്കൽ ജുമാ മസ്ജിദിൽ കബറടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |