കല്ലറ: ഒരുമിച്ച് കഴിഞ്ഞിരുന്ന യുവതിയും യുവാവും മരിച്ച നിലയിൽ. കല്ലറ പുലിപ്പാറ ശാസ്താംപൊയ്ക സിമി ഭവനിൽ ബാബു - സിന്ധു ദമ്പതികളുടെ മകൾ സുമി (അമ്മു,18), സുഹൃത്ത് വെഞ്ഞാറമൂട് കീഴായിക്കോണം ചരുവിള പുത്തൻ വീട്ടിൽ സന്തോഷ് -ബേബി ദമ്പതികളുടെ മകൻ ഉണ്ണിക്കുട്ടൻ (21) എന്നിവരാണ് മരിച്ചത്. യുവാവിനെ റബർ മരത്തിൽ തൂങ്ങിമരിച്ച നിലയിലും യുവതിയെ വൃക്ഷച്ചുവട്ടിൽ മരിച്ച നിലയിലുമാണ് കണ്ടത്. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തെക്കുറിച്ച് പൊലീസ്: നാല് വർഷമായി ബന്ധുകൂടിയായ ഉണ്ണിക്കുട്ടൻ സുമിയുടെ വീട്ടിലാണ് താമസം. ഇവർ പരസ്പരം ഇഷ്ടത്തിലായിരുന്നു.പെൺകുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ വിവാഹം നടത്താനും തീരുമാനിച്ചിരുന്നു. ഇതിനിടെ, പെൺകുട്ടിക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന് ഉണ്ണിക്കുട്ടന് സംശയമായി. ആ യുവാവിനെ സുമിയുടെ ബന്ധുക്കൾ വിളിച്ചുവരുത്തി താക്കീത് നൽകി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സുമി ശ്വാസംമുട്ടിനുള്ള എട്ടോളം ഗുളികൾ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിലായിരുന്നു. അന്നുതന്നെ യുവാവും കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന്, സംസാരിച്ച് പിണക്കം മാറ്റാനായി സമീപത്തുള്ള വീട്ടിലേക്ക് പോയ ഇരുവരെയും വൈകിയിട്ടും കാണാതായപ്പോൾ ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |