മലപ്പുറം: വിദ്യാർത്ഥിനിയെ സമ്മാനം സ്വീകരിക്കാൻ ക്ഷണിച്ചതിന് സംഘാടകരെ പരസ്യമായി അധിക്ഷേപിച്ച സമസ്ത ഉപാദ്ധ്യക്ഷൻ എം.ടി. അബ്ദുള്ള മുസ്‌ലിയാർക്ക് പിന്തുണയുമായി എം.എസ്.എഫ്. മുസ്‌ലിം പണ്ഡിതരെ പ്രാകൃതരും സ്ത്രീവിരുദ്ധരുമായി ചിത്രീകരിക്കാനുള്ള ശ്രമമാണിതെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് പറഞ്ഞു. മുസ്‌ലിയാരെ വികലമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം. വിമർശനങ്ങൾ നിഷ്‌കളങ്കമല്ല. ഇസ്‌ലാമോഫോബിയ വളർത്താനായി ഇവ പ്രചരിപ്പിക്കുന്നത് ചില വർഗ്ഗീയ സംഘടനകളാണെന്നും നവാസ് ഫേസ്‌ബുക്കിൽ കുറിച്ചു.
പെരിന്തൽമണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്രസാ വാർഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിലാണ് വിദ്യാഭ്യാസ മികവിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാൻ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ക്ഷണിച്ചത്. ഇത് സമസ്തയുടെ ആശയത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ എം.ടി. അബ്ദുള്ള മുസ്‌ലിയാർ പെൺകുട്ടിയുടെ സാന്നിദ്ധ്യത്തിൽ സംഘാടകരെ പരസ്യമായി അധിക്ഷേപിച്ചു. വാക്കുകൾ ഇങ്ങനെ; 'ആരാടോ പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലിൽ വിളിച്ചിട്ടുണ്ടെങ്കിൽ കാണിച്ച് തരാം. അങ്ങനത്തെ പെൺകുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കേണ്ട. സമസ്തയുടെ തീരുമാനം നിങ്ങൾക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാൻ പറയ്. ഞങ്ങളെയൊക്കെ ഇരുത്തി വേണ്ടാത്ത പണി ചെയ്യുകയാണോ. ഇതൊക്കെ ഫോട്ടത്തിൽ വരില്ലേ'.
മുസ്ളിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉപഹാരം നൽകിയതിന് തൊട്ടുപിന്നാലെയാണ് അധിക്ഷേപ വാക്കുകളുണ്ടായത്. സമസ്തയുമായി ബന്ധപ്പെട്ട സുന്നി ഉലമ ഫോളോവേഴ്സ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവന്നത്. മുസ്‌ലിയാരുടെ നടപടിക്കെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങളാണ് ഉയരുന്നത്. പ്രതികരിക്കാൻ സമസ്ത നേതാക്കൾ തയ്യാറായിട്ടില്ല. സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി കൂടിയാണ് എം.ടി. അബ്ദുള്ള മുസ്‌ലിയാർ. ലീഗ് സമസ്തയുടേതും സമസ്ത ലീഗിന്റേതുമാണെന്ന പ്രസ്താവനയിലൂടെ നേരത്തെ വിവാദം സൃഷ്ടിച്ചതും ഇദ്ദേഹമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |