കൽപ്പറ്റ: മുട്ടിൽ പ്രദേശത്ത് നിന്ന് മുറിച്ചു നീക്കിയ ഈട്ടി മരങ്ങൾ വനഭൂമിയിലേതല്ലെന്ന് വിജിലൻസ് സംഘത്തിന്റെ കണ്ടെത്തൽ. റവന്യു വകുപ്പ് പതിച്ചുനൽകിയ ഭൂമിയിലെ മരങ്ങളാണിവയെന്ന് വ്യക്തമായതായാണ് പ്രാഥമിക റിപ്പോർട്ട്.
ഇടുക്കി ഫ്ളൈയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ ഷാന്റി ടോമിന്റെ നേതൃത്വത്തിലുളള സംഘം മേപ്പാടി, കൽപ്പറ്റ റേഞ്ച് ഒാഫീസുകളിലെ രേഖകൾ പരിശോധിച്ചു. ഇന്ന് മുതൽ നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ പരിധിയിലുള്ള ഒാഫീസുകളിലായിരിക്കും പരിശോധന. അനധികൃതമായി പാസും കട്ടിംഗ് പെർമിറ്റും നൽകിയിട്ടുണ്ടോ എന്നും സംഘം പരിശോധിക്കുന്നുണ്ട്.
മുട്ടിൽ സൗത്ത് വില്ലേജിലെ മരംകൊള്ള വനം വകുപ്പിന്റെ അറിവോടെയല്ലെന്നു തന്നെയാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൊള്ളയ്ക്ക് ഉന്നതതലത്തിൽ നിന്ന് ഒത്താശയുണ്ടായെന്ന് വ്യക്തമായിട്ടുണ്ട്. 2020 മാർച്ച് മുതൽ നടന്ന മരം മുറിയാണ് വിജിലൻസിന്റെ അന്വേഷണ പരിധിയിലുള്ളത്.
മരം കൊള്ള അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച അഞ്ച് ടീമുകളിൽ ഉത്തരമേഖലാ സംഘത്തിന്റെ ചുമതല കോഴിക്കോട് ഫ്ളൈയിംഗ് സ്‌ക്വാഡ് ഡി.എഫ്. ഒ പി.ധനേഷ് കുമാറിനാണ്. നേരത്തെ വനം വകുപ്പ് നൽകിയ പരാതിയിൽ സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുളള അന്വേഷണവും തുടരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |