മുട്ടിലിൽ ഇന്ന് തെളിവെടുപ്പ്
തൃശൂർ: വിവാദ ഉത്തരവിന്റെ മറവിൽ മരംകൊള്ള നടത്തിയ കേസിൽ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും മുഴുവൻ മരംമുറിക്കലും അന്വേഷിക്കുമെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ എ.ഡി.ജി.പി എസ്. ശ്രീജിത്ത് പറഞ്ഞു. മരങ്ങൾ മുറിച്ച് കടത്തിയതിന് മോഷണക്കുറ്റം ഉൾപ്പെടെ ചുമത്തും. തൃശൂർ പൊലീസ് അക്കാഡമിയിൽ മരം മുറിക്കേസുമായി ബന്ധപ്പെട്ട് വനം, വിജിലൻസ്, പൊലീസ് എന്നിവരടക്കമുള്ളവരുടെ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എ.ഡി.ജി.പി.
വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണം തുടരും. പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച മുട്ടിൽ മരംമുറിക്കൽ നടന്ന മേഖലകൾ സന്ദർശിച്ച് തെളിവെടുക്കും. പൊലീസ്, വനം, വിജിലൻസ് സംഘം സംയുക്തമായി കേസുമായി ബന്ധപ്പെട്ട കൺട്രോൾ റൂമിന്റെ പ്രവർത്തനമാരംഭിക്കും. പരാതികൾ നേരിട്ടും ഇ-മെയിൽ മുഖേനയും അറിയിക്കാം.
കൂടുതൽ മരം മുറിച്ച് കടത്തിയിരിക്കുന്നത് തൃശൂർ ജില്ലയിൽ നിന്നാണെന്നാണ് പ്രാഥമികനിഗമനം. അകമല, എളനാട് മേഖലകളിലാണ് വ്യാപകമായ മരം മുറിക്കൽ നടന്നത്. വടക്കാഞ്ചേരി മച്ചാട് മേഖലയിൽ നിന്ന് മാത്രമായി അറുന്നൂറിലേറെ മരങ്ങൾ മുറിച്ചു കടത്തി. എല്ലാ ഓഫീസുകളിലും വിശദമായ പരിശോധന തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |