തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കലിന് പിന്നിലെ ഉദ്യോഗസ്ഥരുടെ പണമിടപാടിനെപ്പറ്റി അന്വേഷിക്കാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് സർക്കാർ അനുമതി നൽകിയേക്കും. മരം മുറിച്ച് കടത്തിയതിന്റെ രേഖകളടക്കം കൈമാറണമെന്ന് ഇ.ഡി വനം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. വനം വകുപ്പ് നിയമവകുപ്പിന്റെ ഉപദേശം തേടി. അനുമതി നൽകാമെന്നാണ് നിയമവകുപ്പിന്റെ നിലപാടെന്ന് അറിയുന്നു.
സർക്കാർ അനുമതി നൽകിയില്ലെങ്കിലും ഇ.ഡിക്ക് നേരിട്ട് അന്വേഷിക്കാൻ നിയമ വ്യവസ്ഥയുള്ളതിനാലാണ് അനുമതി നൽകുന്നത്. കേസിലെ മറ്റ് രേഖകളും ഇ.ഡി ആവശ്യപ്പെട്ടെങ്കിലും അത് നൽകേണ്ടെന്ന നിയമോപദേശമുള്ളതിനാൽ നൽകാനിടയില്ല.
മരം മുറിച്ച് കടത്തിയതിന് പിന്നിൽ ഉദ്യോഗസ്ഥരുമായി കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി അന്വേഷിക്കുക. കോഴിക്കോട് യൂണിറ്റാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്.
മുട്ടിൽ പ്രദേശം ചെന്നിത്തല ഇന്ന് സന്ദർശിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം മരം കൊള്ള നടന്ന മുട്ടിൽ സൗത്ത് വില്ലേജിലെ വിവിധയിടങ്ങളിൽ ഇന്ന് രമേശ് ചെന്നിത്തല സന്ദർശനം നടത്തും. രാവിലെ പത്തിന് എത്തുന്ന ചെന്നിത്തല ഭൂവുടമകളായ കർഷകരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും.
പതിവ് ചട്ടപ്രകാരമുള്ള പട്ടയ ഭൂമിയിൽ നിന്ന് ഈട്ടിമരം മുറിച്ചുമാറ്റിയ സ്ഥലങ്ങളും ചെന്നിത്തല വീക്ഷിക്കും.
കർഷകരുടെ ഭൂമിയിൽ നിന്ന് സർക്കാർ അനുമതിയോടെ മരങ്ങൾ മുറിക്കുന്നതിന്റെ മറവിൽ വനഭൂമിയിൽ നിന്ന് വ്യാപകമായി മരം മുറിച്ചുകടത്തിയെന്നും ഇതിന് വഴിവയ്ക്കുന്നതരത്തിൽ സർക്കാർ ഉത്തരവിറക്കിയതിൽ അഴിമതിയുണ്ടെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റിനെതിരെ മുഖ്യമന്ത്രിയും സി.പി.എമ്മും വ്യക്തിപരമായി ആക്രമണം നടത്തുന്നത് മരംകൊള്ളയുമായി ബന്ധപ്പെട്ട വിവാദം മൂടിവയ്ക്കാനാണെന്നാണ് ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |